റാസൽഖൈമ: പ്രവാസി വോട്ടവകാശമെന്നത് മരീചികയായി തുടരുമ്പോഴും ആവേശം ഒട്ടും ചോരാതെ തങ്ങളുടെ മുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കൊണ്ടും കൊടുത്തുമുള്ള പ്രചാരണ മുഖം തുറന്നിരിക്കുകയാണ് യു.എ.ഇയിലെ പ്രവാസികള്‍. ജനവിധി എന്താകുമെന്ന് സര്‍വരും ആകാംക്ഷയോടെ കാതോര്‍ക്കുന്ന സുപ്രധാന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ‘ഗള്‍ഫ് മാധ്യമ’ത്തിന് വേണ്ടി മനസ്സുതുറക്കുകയാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലനിവാസികളില് ചിലര്‍.
വിശ്വ പൗരനായ ശശി തരൂരും വിശ്വസിക്കാവുന്ന പൗരനായ പന്ന്യന്‍ രവീന്ദ്രനും ഏറ്റുമുട്ടുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ നീതിയും സത്യവും പുലരുമെന്ന് മൂന്ന് പതിറ്റാണ്ടായി യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ സുരേഷ് കൃഷ്ണ അഭിപ്രായപ്പെട്ടു. 2019 ആവര്‍ത്തിക്കില്ല.
മനുഷ്യ മനസ്സുകളെ അകറ്റി ചേരിതിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്ന തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ കാലിടറും, അവര്‍ വിശ്വസിക്കാവുന്ന പൗരനെ വിജയിപ്പിക്കും. മാനവികമായ നേര്‍സാക്ഷ്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.
കോണ്‍ഗ്രസുകാരനായല്ല, കക്ഷിരാഷ്ട്രീയത്തിനതീതമായാണ് ശശി തരൂരിനെ തിരുവനന്തപുരത്തെ ജനം കാണുന്നതെന്ന് 20 വര്‍ഷമായി ഷാര്‍ജയിലുള്ള തിരുവനന്തപുരം കടകമ്പള്ളി സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബിജോയ് ദാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലക്ക് മാത്രമല്ല, ഇന്ത്യയുടെതന്നെ ആവശ്യമാണ് ലോക പൗരനായ ശശി തരൂര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം പയറ്റുന്ന കക്ഷികളെ തിരുവനന്തപുരത്തെ ജനം അകറ്റിനിര്‍ത്തും. തിരുവനന്തപുരത്തുനിന്ന് ശശി തരൂര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമേതുമില്ലെന്നും ബിജോയ് ദാസ് പറയുന്നു.
എല്‍.ഡി.എഫ്- യു.ഡി.എഫ് കക്ഷികള്‍ കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള മറുപടിയായി എന്‍.ഡി.എ മുന്നണിക്ക് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിജയം സമ്മാനിക്കുമെന്ന് 35 വര്‍ഷമായി യു.എ.ഇയിലുള്ള ബി.ജെ.പി എന്‍.ആര്.ഐ സെല്‍ മുന്‍ സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം പി.ടി.പി നഗര്‍ സ്വദേശിയുമായ ഹരികുമാര്‍ അഭിപ്രായപ്പെട്ടു. കഴിവും യോഗ്യതയുമുള്ള സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇക്കുറി ശശി തരൂരിനെ ജനം തള്ളും.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം നല്കുന്ന നയമാണ് മോദി സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഇത് തിരിച്ചറിഞ്ഞ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുമെന്നും ഹരികുമാര്‍ പറയുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന് തന്നെയാണ് ഇക്കുറിയും വിജയ സാധ്യതയെന്നാണ് 25 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന കുമാരപുരം സ്വദേശി അഡ്വ. ഷാനവാസിന്റെ പക്ഷം. ചില പ്രസ്താവനകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശശി തരൂരിനെതിരെ അതൃപ്തിയുണ്ടെങ്കിലും അത് പോളിങ്ങില്‍ പ്രതിഫലിക്കാനിടയില്ല.
നേരത്തേ തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പന്ന്യന്‍ രവീന്ദ്രന് രംഗത്തുള്ളത് മത്സരം കടുപ്പമാക്കുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് നല്ല വോട്ടുകള്‍ പിടിക്കാനാകും. എന്നാൽ, ബി.ജെ.പിയുടെ വിജയ കിനാവ് ആവിയാകുമെന്നും അഡ്വ. ഷാനവാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.