ദുബൈ: കനത്ത ചൂടിന് ശമനമായിത്തുടങ്ങിയതോടെ മൂന്നുമാസം നീണ്ട ഉച്ചവിശ്രമ നിയമം തിങ്കളാഴ്ച അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം 99 ശതമാനം സർക്കാർ, സ്വകാര്യ കമ്പനികളും പാലിച്ചതായി മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച ഉച്ചവിശ്രമ നിയമം തൊഴിലാളികൾക്ക് വലിയ രീതിയിൽ ആശ്വാസമായിരുന്നു.
മാനവവിഭവ ശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയം എല്ലാ വർഷവും ചൂട് ഏറ്റവും വർധിക്കുന്ന മൂന്ന് മാസങ്ങളിൽ നിയമം പുറപ്പെടുവിക്കാറുണ്ട്. ഇതനുസരിച്ച് മൂന്നുമാസക്കാലം ഉച്ച 12.30 മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന പരിക്കുകളിൽനിന്നും രോഗങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കുകയുമാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
21വർഷമായി നടപ്പാക്കുന്ന പദ്ധതി തൊഴിൽ മേഖലയിലെ യു.എ.ഇയുടെ വളരെ വ്യവസ്ഥാപിതമായ മാനുഷിക പ്രതിബദ്ധതയെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രാലയം ഇൻസ്പെക്ഷൻ ആൻഡ് കംപ്ലിയൻസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹ്സിൻ അലി അൽ നസി പറഞ്ഞു.
ഉച്ചവിശ്രമസമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കിനൽകണം. ഇത്തവണ പതിനായിരത്തിലേറെ എ.സി വിശ്രമ സ്ഥലങ്ങൾ രാജ്യത്താകമാനം ഡെലിവറി തൊഴിലാളികൾക്ക് വേണ്ടി ഒരുക്കിയിരുന്നു.
ചില അനിവാര്യമായ സാഹചര്യങ്ങളിൽ ഉച്ചവിശ്രമ സമയത്തിൽ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും ഈ സാഹചര്യങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ പരിശോധനകളും നടത്തിയിരുന്നു. രാജ്യത്തെ വിവിധ സർക്കാർ, സ്വകാര്യ സംവിധാനങ്ങൾ വേനൽക്കാലത്ത് തൊഴിലാളികൾക്കായി പാനീയങ്ങൾ വിതരണം ചെയ്യുകയും ആരോഗ്യപരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.