ദുബൈ: മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാഭ്യാസ ലോകത്തിന്റെ വാതിലുകൾ വീണ്ടും തുറന്നതോടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേയും മടങ്ങിയെത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിപാടികൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഴയകാലത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും ഇത്തവണത്തെ എജുകഫേ. ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് പരിപാടി. പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ന് തന്നെ myeducafe.com വഴി രജിസ്റ്റർ ചെയ്യാം.
മഹാമാരിക്ക് ശേഷം ദുബൈ ആതിഥ്യം വഹിക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ പരിപാടിക്കാണ് ഇത്തിസാലാത്ത് അക്കാദമി വേദിയൊരുക്കുന്നത്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തെ വരൾച്ച മാറ്റി വിദ്യാർഥികളിൽ ഉൻമേഷം വീണ്ടെടുക്കാനും ജോലി ആഗ്രഹിക്കുന്നവർക്ക് നേർവഴി കാണിക്കാനും ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയർത്താനും മാർഗനിർദേശങ്ങൾ ലഭിക്കുന്ന മേള ഏറെ പുതുമകളോടെയാണ് ഏഴാം സീസണുമായി എത്തുന്നത്. ബാഡ്മിന്റൺ കോർട്ടിലെ ആത്മവിശ്വാസത്തിന്റെ പ്രതിരൂപവും ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തുന്നത്. ഇവർക്കുപുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. വിദ്യാർഥികളെയും രക്ഷിതാക്കളെയും സമ്മാനങ്ങളുടെ പെരുമഴയാണ് കാത്തിരിക്കുന്നത്.
ലോകം മുഴുവൻ അടച്ചുപൂട്ടിയ 2020ൽ എജുകഫേ നടന്നിരുന്നില്ല. വെർച്വൽ വാതിലുകൾ തുറന്നതോടെ കഴിഞ്ഞവർഷം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ആറാം സീസണിൽ ആയിരക്കണക്കിന് വിദ്യാർഥികളും നിരവധി സ്ഥാപനങ്ങളും ഭാഗഭാക്കായി. മറ്റു വിദ്യാഭ്യാസ പരിപാടികൾക്കും യു.എ.ഇ അനുമതി നൽകിയതോടെയാണ് എജുകഫേ വീണ്ടും നേരിട്ടുതന്നെ എത്തുന്നത്. സുരക്ഷിതമായ എജുകഫേയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.