ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണ്ണം കടത്തുന്നത് വർധി ച്ചത് ഈ രംഗത്തേക്ക് ഹവാല സംഘങ്ങള്‍ കൂടി ചുവടു വെച്ചതു മൂലമെന്ന് സൂചന. വിദേശത്തുന ിന്ന് രാജ്യത്തേക്ക് പണമയക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തുകയും ഇടപാടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഹവാല ഇടപാടുകാര്‍ സ്വര്‍ണ ഇടപാടുകളിലേക്ക് ചുവടുമാറ്റിയിരിക്കുന്നതെന്നാണ് കേരളത്തിലെ കസ്റ്റംസ് പ്രിവൻറീവ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ ഈയിടെ പുറത്തുവിട്ട വിവരം.കുഴല്പ്പണമിടപാടുകാരാണ് ഇത്തരം സംഘങ്ങളുടെ സഹായം തേടുന്നത്. മുന്‍കാലങ്ങളില്‍ സ്വര്‍ണക്കടത്തിനു മാത്രമായാണ് സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവര്‍ക്കിടയിലും വൈവിധ്യ വത്കരണം വന്നിരിക്കുകയാണ്. കുഴല്പ്പണമിടപാടുകാര്കൂടി ഇവര്‍ക്കൊപ്പം കൂടി. ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തി അതു വിറ്റുകിട്ടുന്ന തുക കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ വിദേശ കറന്‍സിയാക്കി വിദേശത്തേക്കുതന്നെ തിരിച്ചു കടത്തുകയായിരുന്നു മുന്‍കാലങ്ങളില്‍. എന്നാല്‍ ഡി.ആര്.ഐ. കറന്‍സികടത്ത് പിടിക്കാന്‍ തുടങ്ങിയതോടെ ഇത് ഏറെകുറെ നിലച്ചു. വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വന്കിടസംഘങ്ങള് മുതൽ10 ലക്ഷത്തിനു താഴെയുള്ള സ്വര്ണക്കടത്തുകാര്വരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഉണ്ട്. വാഹകനായ യാത്രക്കാരന് പിടിയിലായാലും ഒരുകോടിവരെയുള്ള കള്ളക്കടത്തിന് വിമാനത്താവളത്തില്‍തന്നെ ജാമ്യം ലഭിക്കും. പിഴയും നികുതിയുമടച്ചാല്‍ സ്വര്‍ണവും തിരിച്ചുകിട്ടും. അതിനാല്‍തന്നെ ഒരുകോടി രൂപക്ക് താഴെയുള്ള സ്വര്‍ണക്കടത്താണ് ഏറെയും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ സ്വര്‍ണക്കട്ടികളും ബിസ്ക്കറ്റുകളും ഒളിപ്പിക്കുന്ന രീതിയാണ് ആദ്യം മുതലേ സ്വര്‍ണക്കള്ളക്കടത്ത് സംഘം പ്രയോഗിച്ചിരുന്നത്. ഇത് കൂടുതല്‍ പിടിക്കപ്പെട്ടു തുടങ്ങിയതോടെ ഇലക്ട്രോണിക് യന്ത്രങ്ങളുടെ ഭാഗമായി തോന്നത്തക്ക വിധത്തില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച് കടത്തുന്ന രീതി തുടര്‍ന്നു. പിന്നീടാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന രീതി പരീക്ഷിച്ചത്. പ്രത്യേക ജെല്‍ ഉപയോഗിച്ച് ശരീരത്തില്‍ ഒളിപ്പിക്കുന്ന സ്വര്‍ണവുമായി എത്തുന്ന യാത്രക്കാര്‍ നടക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ പരിശീലനം നല്‍കുക പോലും ചെയ്യുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ അടുത്തിടെ പിടികൂടിയ സ്വര്‍ണമെല്ലാം ഷീറ്റുകളാക്കി അടിച്ച് പരത്തിയും നുറുങ്ങു കഷ്ണങ്ങളാക്കിയും പൊടിച്ചുമാണ് എത്തുന്നത്.
മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തുകയാണ് ഏറ്റവും പുതിയ രീതി. ഇതിനായി സ്വര്‍ണം പൊടി രൂപത്തിലോ ലായനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇത്തരത്തിലുള്ള മറ്റ് വസ്തുക്കളുമായി കലര്‍ത്തുകയാണ് ചെയ്യുന്നത്. പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് യാത്രക്കാരുടെ ചലനങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം സംശയമുള്ളവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുമ്പോഴാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം പിടികൂടാനാകുന്നത്. ഒറ്റ നോട്ടത്തില്‍ ചോക്കളേറ്റ് , നിഡോ , പൗഡര്‍ , പള്‍പ് , കാപ്പി പൗഡര്തുടങ്ങിയ തരത്തിലുള്ള എന്തെങ്കിലും വസ്തുക്കളാണെന്നാണ് തോന്നുന്ന വിധത്തിലാണ് ഇപ്പോള്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുന്നത്. മിശ്രിത രൂപത്തിലാക്കി കൊണ്ടു വരുന്ന സ്വര്‍ണം പ്രത്യേക രാസപ്രവര്‍ത്തനത്തിലൂടെയാണ് വേര്‍തിരിച്ചെടുക്കുന്നത്. സ്വര്‍ണവുമായി വരുന്ന കരിയര്‍മാര്‍ പിടിക്കപ്പെട്ടാല്‍ തന്നെ ഇത് സംബന്ധിച്ച അന്വേഷണം അവരില്‍ തന്നെ അവസാനിപ്പിക്കുകയാണ് പതിവ്. വിദേശത്ത് നിന്ന് സ്വര്‍ണ്ണം തന്നത് ആരാണെന്നോ വിമാനത്താവളത്തിലെത്തി ഇത് കൈപ്പറ്റിയത് ആരെന്നോ അറിയില്ലെന്നാണ് കടത്തുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കടത്തുകാരെ പിടികൂടിയാലും അതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പലപ്പോഴും കസ്റ്റംസിനും റവന്യൂ ഇന്റലിജന്‍സിലും കഴിയാറുമില്ല.വൃദ്ധരേയും രോഗികളേയും ഉപയോഗിച്ചും സ്വര്‍ണ്ണം കടത്തുന്നു. സാമ്പത്തിക പ്രശ്നം മുതലെടുത്താണ് കള്ളക്കടത്തുകാര്‍ ഇവരെ ഉപയോഗിക്കുന്നത്. അതേസമയം മുന്‍കാലങ്ങളില്‍ കരിയര്‍മാര്‍ക്ക് ഒരു ലക്ഷം വരെ പ്രതിഫലം കിട്ടിയിരുന്നത് ഇപ്പോള്‍ 15000- വരെയായി ചുരുങ്ങിയിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.