പൊലീസ് പിടിച്ചെടുത്ത ഇ-സ്കൂട്ടറുകൾ
ട്രാഫിക് നിയമലംഘനം; ദുബൈയിൽ എട്ടുമാസത്തിനിടെ പിടിച്ചെടുത്തത് 13,650ലധികം ഇ-സ്കൂട്ടറുകൾ
ദുബൈ: ട്രാഫിക് നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും ലംഘിച്ച 13,657 ഇ-സ്കൂട്ടറുകൾ കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബൈ പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ജീവാപായവും ഗുരുതര പരിക്കുകളും ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലുള്ള പ്രധാന റോഡുകളിലൂടെ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി.
സ്കൂട്ടറുകൾക്കായി പ്രത്യേകം സുരക്ഷിത പാതകൾ നിർമിച്ച് നൽകിയിട്ടുണ്ടെങ്കിലും പലരും നിർദേശങ്ങൾ ലംഘിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർദിശയിൽ വണ്ടിയോടിക്കുക, നടപ്പാതകൾ, വാണിജ്യ മാർക്കറ്റുകൾ, ഇടുങ്ങിയ ഗലികൾ എന്നിവയിലൂടെ സഞ്ചരിക്കുക, അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുക, ലെയ്നുകൾ മാറി സർവീസ് നടത്തുക എന്നീ നിയമലംഘനങ്ങൾക്കെതിരെ നിരീക്ഷണം തുടരും.
ഇത്തരം പെരുമാറ്റങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.സുരക്ഷാ നിബന്ധനകളായ ഹെൽമെറ്റും റിഫ്ലക്ടീവ് ജാക്കറ്റും ധരിക്കുക, റെഡ്-വൈറ്റ് ലൈറ്റുകളും മികച്ച ബ്രേക്കിങ് സംവിധാനവും ഉറപ്പാക്കുക എന്നിവ ഇ-സ്കൂട്ടർ യാത്രക്കാർ നിർബന്ധമായും പാലിക്കണം. നിയമങ്ങൾ പാലിക്കുകയെന്നത് റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ പൗരന്‍റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.