സൂപ്പർ കപ്പിനായി ദുബൈയിൽ എത്തിയ ലിവർപൂൾ താരം മുഹമ്മദ് സലാഹ്
പരിശീലനത്തിനിടെ
ദുബൈ: പ്രമുഖ ടീമുകൾ അണിനിരക്കുന്ന ദുബൈ സൂപ്പർ കപ്പിന്റെ ആദ്യ എഡിഷന് വ്യാഴാഴ്ച തുടക്കം. ലിവർപൂൾ, ആഴ്സനൽ, എ.സി മിലാൻ, ഒളിമ്പിക് ലയോണൈസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടീമുകൾ കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിനിറങ്ങി. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ നടക്കുക.
ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ദുബൈയിൽ ബൂട്ടുകെട്ടുന്നത്. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. 33 അംഗ ടീമുമായാണ് ലിവർപൂൾ എത്തിയിരിക്കുന്നത്. 12 ദിവസം ടീം ദുബൈയിലുണ്ടാകും. മത്സരം എന്നതിലുപരി പ്രീമിയർ ലീഗിന്റെ ഇടവേളയിൽ പരിശീലനം നടത്തുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയന്റ് നേടുന്നവരായിരിക്കും വിജയികൾ. എന്നാൽ, ലിവർപൂൾ-ആഴ്സനൽ ടീമുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നില്ല. എ.സി മിലാനും ലയോണും തമ്മിലും നേരിൽ കളിക്കുന്നില്ല. വ്യാഴാഴ്ച ഉദ്ഘാടന മത്സരത്തിൽ ആഴ്സനൽ ലയോണിനെ നേരിടും. 11ന് ലിവർപൂൾ-ലയോൺ, 13ന് ആഴ്സനൽ -എ.സി മിലാൻ, 16ന് ലിവർപൂൾ-എ.സി മിലാൻ എന്നിങ്ങനെയാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.