ദുബൈ: ചെറു ഇടവേളക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകളും യൂനിവേഴ്സിറ്റികളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും ക്ലാസ് പഠനത്തിലേക്ക്. സംഘർഷങ്ങളെ തുടർന്ന് ഏതാനും ദിവസത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് കുട്ടികൾ വീണ്ടും ക്ലാസുകളിലേക്ക് മടങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ അതോറിറ്റികളുമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് യു.എ.ഇയിലെ മുഴുവൻ സ്കൂളുകളും സർവ്വകലാശാലകളും പഠനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. മെയ് അഞ്ച് മുതൽ എട്ടു വരെയായിരുന്നു രാജ്യത്തെ നഴ്‌സറികളും സ്കൂളുകളും സർവ്വകലാശാലകളും മുൻകരുതൽ നടപടിയുടെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറിയത്.
ഒരിടവേളക്കുശേഷം വീണ്ടും യു.എ.ഇയിലേക്ക് ഇറാൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പഠനം ഓൺലൈനിലേക്ക് മാറ്റി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. സാഹചര്യങ്ങൾ അനുകൂലമായതോടെയാണ് തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാനുള്ള തീരുമാനം. ഇത് സംബന്ധിച്ച നിർദേശം വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകി.
വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് ജീവനക്കാരും നാളെ മുതൽ ജോലിയിൽ പ്രവേശിക്കണം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ കർശനമായി പാലിക്കണം. സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ ബദൽ പഠന രീതികൾ ഉടൻ നടപ്പിലാക്കാൻ സ്കൂളുകൾ സജ്ജമായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, ക്ലാസ് പഠനവും ഓൺലൈൻ പഠനവും ചേർന്നുള്ള ഹൈബ്രിഡ് രീതികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്തുടരാവുന്നതാണ്. തിങ്കളാഴ്ച രാജ്യത്തെ മുഴുവൻ സ്കൂൾ ബസുകളും സർവിസ് നടത്തും. ഗതാഗത മേഖലയിൽ ആവശ്യമായ ക്രമീകരണങ്ങൾ എല്ലാ എമിറേറ്റുകളിലേയും പൊലീസ് സംവിധാനങ്ങൾ വഴി വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.