ദുബൈ: കായിക ലോകത്ത് പുതിയ സീസൺ തുടങ്ങാനിരിക്കേ ക്ലബ്ബുകളിൽ ദുബൈ പൊലീസും സ്പോർട്സ് കൗൺസിലും പരിശോധന നടത്തി.
കൂടുതൽ കാണികളെ ഉൾപ്പെടുത്തി മത്സരങ്ങൾ നടത്താനാണ് പരിശോധന നടത്തിയത്. ദുരന്തനിവാരണ സമിതിയുടെ നിർദേശപ്രകാരം ഗാലറിയുടെ ശേഷിയുടെ 60 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. കാണികൾക്കും അത്ലറ്റുകൾക്കും സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പരിശോധന നടത്തിയത്.
കഴിഞ്ഞ സീസണിലും ദുബൈ പൊലീസും സ്പോർട്സ് കൗൺസിലും സംയുക്തമായാണ് കാണികൾക്ക് ഗാലറിയിൽ സൗകര്യമൊരുക്കിയത്. അന്താരാഷ്ട്ര താരങ്ങളെയും സംഘാടകരെയും പങ്കെടുപ്പിച്ച് ഫോറവും സംഘടിപ്പിച്ചിരുന്നു. ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെൻറ് ആക്ടിങ് ഡയറക്ടർ റാശിദ് ഖലീഫ അൽ ഫലാസി, സ്പോർട്സ് കൗൺസിൽ ക്ലബ് ഡിപ്പാർട്മെൻറ് തലവൻ അഹ്മദ് അൽ മുഹൈരി തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ജനങ്ങൾക്കിടയിൽ സ്പോർട്സ്മാൻഷിപ് പ്രചരിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റാശിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. ദുബൈ സുപ്രീം കമ്മിറ്റിയുടെ സുരക്ഷ, പ്രതിരോധ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നതിലൂടെ പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്താൻ കഴിയുമെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കൈകോർക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്ലും ട്വൻറി 20 ലോകകപ്പും മുന്നിൽ നിൽക്കെ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനുള്ള ശ്രമങ്ങളെ പ്രതീക്ഷയോടെയാണ് കായികലോകം നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.