ദുബൈ: അഞ്ചാമത് ‘ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട് 2027’ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് പദ്ധതി. ‘സ്മാർട് ഇന്‍റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ആഗോള സാങ്കേതിക വിദഗ്ധർ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവർക്ക് https://sdchallenge.awardsplatform.com എന്ന വെബ്‌സൈറ്റ് വഴി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
ചലഞ്ചിലെ ഫൈനലിസ്റ്റുകളെ 2026 നവംബറിൽ പ്രഖ്യാപിക്കും. തുടർന്ന് 2027 സെപ്റ്റംബറിൽ നടക്കുന്ന ദുബൈ വേൾഡ് കോൺഗ്രസിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. മികച്ച ആശയങ്ങൾ സമർപ്പിക്കുന്ന ആഗോള കമ്പനികൾക്കും പ്രാദേശിക സർവകലാശാലകൾക്കുമായി ആകെ 12 ലക്ഷം ഡോളർ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യയായ വി2എക്സ് അടിസ്ഥാനമാക്കിയുള്ള നൂതന ആശയങ്ങളാണ് ഈ ചലഞ്ചിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാ പാർക്കിങ്, ട്രാഫിക് മുൻകൂട്ടി പ്രവചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, നിലവിലുള്ള വാഹനങ്ങളിൽ പുതിയ ഉപകരണങ്ങൾ ഘടിപ്പിച്ച് സ്മാർട്ട് കണക്റ്റിവിറ്റി ലഭ്യമാക്കുക, ആംബുലൻസ്-ഫയർഫോഴ്സ് തുടങ്ങിയ അടിയന്തിര വാഹനങ്ങൾക്ക് മുൻഗണന നൽകാനുള്ള സംവിധാനം, സിഗ്നലുകൾക്ക് അനുസരിച്ച് വേഗത ക്രമീകരിക്കുന്ന സംവിധാനം, കാൽനടയാത്രക്കാർ-സൈക്കിൾ യാത്രക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കൽ, റോഡ് സൂചനകളും മുന്നറിയിപ്പുകളും വാഹനത്തിനുള്ളിലെ സ്ക്രീനിൽ കാണിക്കുക, ടോൾ, പാർക്കിങ് ഫീസുകൾ വാഹനങ്ങൾ തന്നെ ഡിജിറ്റലായി അടക്കുന്ന രീതി, മുന്നിലുള്ള വലിയ വാഹനങ്ങൾക്ക് മറുവശത്തുള്ള കാഴ്ചകൾ പിന്നിലെ വാഹനങ്ങൾക്ക് ലഭ്യമാക്കുന്ന സാങ്കേതികവിദ്യ, ഒന്നിലധികം വാഹനങ്ങൾ ഒരു കൂട്ടമായി ഒരേ വേഗതയിലും അകലത്തിലും സ്വയം നിയന്ത്രിതമായി സഞ്ചരിക്കുക എന്നീ 10 പ്രധാന മേഖലകളിലാണ് മത്സരാർഥികൾ തങ്ങളുടെ സാങ്കേതികവിദ്യകൾ സമർപ്പിക്കേണ്ടത്.
2030ഓടെ ദുബൈയിലെ ആകെ യാത്രകളുടെ 25 ശതമാനവും സ്വയംനിയന്ത്രിത വാഹനങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഈ ചലഞ്ച്. ആഗോളതലത്തിലെ മികച്ച സാങ്കേതികവിദ്യകളെ ദുബൈയിലേക്ക് ആകർഷിക്കുന്നതിനും ഭാവിയിലെ സ്മാർട്ട് സിറ്റി ആവശ്യങ്ങൾക്കനുസരിച്ച് നഗരത്തെ സജ്ജമാക്കുന്നതിനും സ്മാർട്ട് ഗതാഗത ചലഞ്ച് വലിയ പങ്കുവഹിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.