അറസ്റ്റിലായ പ്രതികൾ
അബൂദബി: രാജ്യത്തിനുള്ളിൽ മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള രാജ്യാന്തര ക്രിമിനൽ സംഘത്തിന്‍റെ നീക്കം തകർത്തു. ഫെഡറൽ നാർക്കോട്ടിക് പ്രൊസിക്യൂഷന്‍റെ മേൽനോട്ടത്തിൽ നാഷനൽ ആന്‍റി നാർക്കോട്ടിക് അതോറിറ്റിയും റാസൽഖൈമ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ വൻ സുരക്ഷ ഓപറേഷനിൽ സംഘത്തിലെ 23 പേർ അറസ്റ്റിലായി. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും വിതരണത്തിന് തയാറാക്കിവെച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതികൾ
ഒരു എമിറേറ്റിലെ പ്രത്യേക പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിയമപരമായ നടപടിക്രമങ്ങൾക്കുശേഷം നടത്തിയ സുരക്ഷാ നീക്കത്തിൽ, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തിലെ രണ്ട് പേരെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തു. വിദേശത്തിരുന്ന് ലഹരി മാഫിയ നിയന്ത്രിക്കുന്ന പ്രധാന പ്രതിയുടെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇവർ അന്വേഷണ ഉദ്യോസ്ഥരോട് സമ്മതിച്ചു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഈ സംഘത്തലവനുമായി ബന്ധപ്പെട്ട് യു.എ.ഇക്കുള്ളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന 11 പ്രതികളെക്കൂടി അധികൃതർ വലയിലാക്കി. ഇതിന് പിന്നാലെ ദുബൈ, അബൂദബി, അജ്മാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 10 പേർ കൂടി പിടിയിലായി. വിവിധയിനം ലഹരിവസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 23 ആയി. വൻതോതിൽ മരിജുവാന, ഹാഷിഷ് ഓയിൽ, കൃത്രിമ കഞ്ചാവ് പേപ്പറുകൾ എന്നിവ ഒളിപ്പിച്ചിരുന്ന മറ്റൊരു സംഭരണകേന്ദ്രവും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
തുടരന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ഫെഡറൽ നാർക്കോട്ടിക് പ്രൊസിക്യൂഷൻ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും പരിശോധനക്കായി ഫോറൻസിക് ലബോറട്ടറിക്ക് കൈമാറി. സംഘടിത ക്രിമിനൽ ശൃംഖലകളെ തകർക്കുന്നതിൽ പബ്ലിക് പ്രൊസിക്യൂഷനും സുരക്ഷാ ഏജൻസികളും തമ്മിലുള്ള ശക്തമായ ഏകോപനവും ഉയർന്ന സജ്ജീകരണവുമാണ് വിജയകരമായ ഓപറേഷനിലൂടെ തെളിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.