പൊതുശുചീകരണത്തിന് സ്മാർട്ട് വാഹനങ്ങൾ; അബൂദബിയിൽ കാർബൺ പുറന്തള്ളൽ 40 ശതമാനം കുറഞ്ഞു

അബൂദബി: ആറു മാസത്തിനിടെ എമിറേറ്റിലെ പൊതു ശുചീകരണ പ്രവർത്തനങ്ങളിൽ മികച്ച പുരോഗതി കൈവരിച്ചതായി അബൂദബി നഗര ഗതാഗത വകുപ്പ്. നിര്‍മിത ബുദ്ധിയിലും സമഗ്ര ഡിജിറ്റല്‍ കണക്ടിവിറ്റിയിലും അധിഷ്ടിതമായ 500 നൂതന വാഹനങ്ങൾ വിന്യസിച്ചതിലൂടെയാണ് ശുചീകരണ മേഖലയിൽ ഈ നേട്ടം കൈവരിക്കാനായത്. പുതിയ സാങ്കേതിക വിദ്യകളിലൂടെ 36,000 ചതുരശ്ര കിലോമീറ്ററിലെ ശുചീകരണമാണ് നടത്തുന്നത്. 50,000ത്തോളം സര്‍വീസുകളാണ് പ്രതിദനം ഈ വാഹനങ്ങള്‍ നടത്തുന്നത്.

യഥാ സമയത്തുള്ള ട്രാക്കിങ് സംവിധാനങ്ങളുടെയും അത്യാധുനിക ഓപറേഷനല്‍ ഡാറ്റയുടെയും 360 ഡിഗ്രി സ്മാര്‍ട്ട് കാമറകളുടെയും പിന്തുണയോടെയാണ് ഈ വാഹനങ്ങളുടെ പ്രവര്‍ത്തനം. ഇതിലൂടെ മാലിന്യനിര്‍മാര്‍ജനം കൂടുതല്‍ കൃത്യതയോടെ നടപ്പാക്കാന്‍ കഴിയുന്നു. ഈ സ്മാര്‍ട്ട് വാഹനങ്ങളുടെ വിന്യാസം കാര്‍ബണ്‍ പുറന്തള്ളല്‍ 40 ശതമാനം വരെ കുറയ്ക്കാനായെന്ന് നഗര, ഗതാഗത വകുപ്പ് അറിയിച്ചു.

2024ല്‍ 13401 ടണ്‍ ആയിരുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ 2025ല്‍ 9537 ടണ്‍ ആയി കുറയ്ക്കാനായെന്നും വകുപ്പ് വ്യക്തമാക്കി. 175000 മരങ്ങള്‍ വലിച്ചെടുക്കുന്ന കാര്‍ബണിന് തുല്യമാണ് ഈ വാഹനങ്ങളുടെ വിന്യാസത്തോടെ കുറയ്ക്കാനായ കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ്.

ആധുനിക സംവിധാനങ്ങളോടു കൂടിയ ഈ വാഹനങ്ങളില്‍ ചിലത് നിര്‍മിത ബുദ്ധി സെന്‍സറുകളുടെ സഹായത്തോടെ മാലിന്യങ്ങളുടെ തരം, നിയമ ലംഘനങ്ങള്‍, അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കഴിവുള്ളതും ജിയോസ്‌പേഷ്യല്‍ ഡാറ്റയിലൂടെ സ്ഥലങ്ങള്‍ കൃത്യമായി നിര്‍ണയിക്കുകയും ചെയ്യുന്നതാണ്.

ഈ ഡാറ്റ ലഭിക്കുന്നതനുസരിച്ച് ഓരോ മേഖലയിലേക്ക് ശുചീകരണ തൊഴിലാളികളെ അയയ്ക്കുന്നതിനും മറ്റുമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികൃതരെ സഹായിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ പരീക്ഷണ ഘട്ടത്തില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ ഘടിപ്പിച്ച 10 വാഹനങ്ങളാണ് അബൂദബി സിറ്റി, അല്‍ ദഫ്റ മേഖല എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിന്യസിച്ചത്. അടുത്ത ഘട്ടങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

Tags:    
News Summary - Smart vehicles for public cleaning; Abu Dhabi's carbon emissions reduced by 40 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.