കെ.എം.സി.സി സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം ശശി തരൂരിന്

ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്. ജൂറി ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവരാണ് വാർത്താസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.

മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി പാർലമെൻറിനകത്തും പുറത്തും നടത്തുന്ന നിരന്തര ഇടപെടൽ മുൻനിർത്തിയാണ് പുരസ്കാരം. വർഗീയ ഫാഷിസത്തിനെതിരെ ശശി തരൂർ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് മതേതര സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഡോ.പി.എ. ഇബ്രാഹിം ഹാജി ചെയർമാനും ഗ്രന്ഥകാരൻ എം.സി. വടകര, പി.എസ്.സി മുൻ അംഗം ടി.ടി. ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃമഹിമ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് കോഴിക്കോട് ജില്ല കെ.എം.സി.സി വിവിധ അനുസ്മരണ പരിപാടികൾ നടത്തുന്നത്. സി.എച്ച് രാഷ്ട്രസേവ പുരസ്കാര സമർപ്പണവും 'മതനിരപേക്ഷ രാഷ്ട്രം; പ്രതിസന്ധിയും പ്രതിവിധിയും'എന്ന വിഷയത്തിൽ സെമിനാറും കോഴിക്കോട്ട് നടത്തുമെന്ന് കെ.എം.സി.സി ജില്ല പ്രസിഡൻറ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ അറിയിച്ചു.

ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ജില്ല ഭാരവാഹികളായ നാസർ മുല്ലക്കൽ, കെ. അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, കെ.പി. മൂസ, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, ഹാഷിം എലത്തൂർ, അഷ്റഫ് ചമ്പോളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.