ഷാർജ: ഷാർജ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിന്‍റെ വിപുലീകരണ പദ്ധതിക്ക് 30 കോടി ദിർഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇരു കെട്ടിടങ്ങളെയും ബന്ധിപ്പിച്ച് സെൻട്രൽ ലോബി ഉണ്ടാകുമെന്ന് ഷാർജ ഹെൽത്ത് അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽ മുഹൈരി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ ചികിത്സാ സൗകര്യങ്ങൾ ഇരട്ടിയാകും. 72 ബെഡുകളോട് കൂടിയ 48 സാധാരണ രോഗി മുറികളും 14 തീവ്രപരിചരണ മുറികളും പുതിയ കെട്ടിടത്തിൽ ഒരുക്കും. ഒപ്പം, 72 ഡോക്ടർമാരുടെ മുറികളും 22 പരിശോധനാ മുറികളും ഉണ്ടാകും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അടിയന്തര അത്യാഹിത കേസുകൾ അതിവേഗം എത്തിക്കുന്നതിനായി ആശുപത്രിയിൽ ഒരു ഹെലിപാഡും നിർമിക്കും.
രോഗികളുടെയും സന്ദർശകരുടെയും അഭ്യർഥന മാനിച്ച് 300 പുതിയ പാർക്കിങ് ഇടങ്ങൾ കൂടി അനുവദിക്കും. ഇതോടെ, ആശുപത്രിയിലെ ആകെ പാർക്കിങ് ശേഷി 1,200 ലധികമായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.