ഷാര്‍ജ: മുസ്ലിംലീഗും ഇടതുപക്ഷവും പിന്തുണക്കുന്നവർ ഒരേ പാനലിൽ മത്സരിക്കുന്നതടക്കം നിരവധി സവിശേഷതകളുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഇന്‍കാസ്, ഒ.ഐ.സി.സി, പ്രിയദര്‍ശിനി, ഐ.ഒ.സി തുടങ്ങിയവയുടെയും ചില കൂട്ടായ്മകളുടെ നിഷ്പക്ഷ നിലപാടിലുമാണ് മതേതര ജനാധിപത്യ മുന്നണി പ്രതീക്ഷയര്‍പ്പിക്കുന്നത്. കെ.എം.സി.സി, മാസ്, യുവകലാ സാഹിതി, എന്‍.ആര്.ഐ ഫോറം, മഹാത്മാ ഗാന്ധി കൾചറല്‍ ഫോറം തുടങ്ങിയവയുടെ പിന്തുണയില്‍ ‘ജനാധിപത്യ മുന്നണിയും’ ഐ.പി.എഫിന്റെ പിന്തുണയില്‍ ‘സമഗ്ര വികസന മുന്നണിയും’ ഏറെ ഗൗരവത്തോടെയാണ് ഇത്തവണ അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നത്. എല്ലാ കാലവും കോണ്‍ഗ്രസിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് സി.പി.എം ചേരിയിലെത്തി മത്സരരംഗത്ത് നിലയുറപ്പിച്ചത് കൗതുകത്തിനൊപ്പം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
നിലവിലെ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മുന്‍ പ്രസിഡന്റ് ഡോ. ഇ.പി. ജോണ്സണ് എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മതേതര മുന്നണിയിലും മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സി യു.എ.ഇ ട്രഷറര്‍ നിസാര്‍ തളങ്കര, സി.പി.എം പോഷക സംഘടനയായ മാസ് പ്രതിനിധിയും മുന്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്റെ സഹോദരനുമായ ശ്രീപ്രകാശ് പുരയത്ത് എന്നിവര്‍ ജനാധിപത്യ മുന്നണിയിലും ബി.ജെ.പി പോഷക സംഘടനയായ ഐ.പി.എഫ് പ്രസിഡന്റ് വിജയന് നായര്‍, പൊതുപ്രവര്ത്തകന് ഗീവര്‍ഗീസ് എന്നിവര്‍ സമഗ്ര മുന്നണിക്കുവേണ്ടിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നു.
അടുത്ത രണ്ടു വര്‍ഷം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ഇവരില്‍ ആരു നയിക്കുമെന്നതിന്റെ നേര്‍ചിത്രം ഞായറാഴ്ച രാത്രി ലഭിക്കും. 2600ഓളം പേരാണ് അസോസിയേഷനില്‍ അംഗങ്ങളായുള്ളത്. അവധിയിലുള്ളവരെ ഒഴിച്ചുനിര്‍ത്തിയാല്‍ 1900 വോട്ടര്‍മാര്‍ പോളിങ് ദിവസം യു.എ.ഇയിലുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഗുബൈബ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലാണ് പോളിങ്ങും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് അംഗങ്ങളുടെ രജിസ്ട്രേഷനും 8.30ന് ജനറല്‍ ബോഡി യോഗവും നടക്കും. 8.45ന് തുടങ്ങുന്ന പോളിങ് ഭക്ഷണത്തിനുവേണ്ടി 12.30ന് നിര്‍ത്തുകയും വീണ്ടും 1.30ന് തുടങ്ങി ആറു മണി വരെ തുടരുകയും ചെയ്യും. അംഗങ്ങള്‍ നിശ്ചിത തിരിച്ചറിയല്‍ രേഖയുമായാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.