ഷാർജ: വിനോദത്തിനും വിശ്രമത്തിനുമായി ഒരുക്കിയ ഹരിത ഇടങ്ങളിൽ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താനായി 10 നിർദേശങ്ങളുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. സാധാരണ ഇത്തരം സ്ഥലങ്ങളിൽ കാണുന്ന തെറ്റായ പ്രവണതകളുടെ പട്ടികയാണ് അധികൃതർ പുറത്തിറക്കിയത്.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തടസ്സമില്ലാതെ വിനോദസ്ഥലങ്ങൾ ആസ്വദിക്കാൻ നിയമം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജനങ്ങൾ ഒത്തുകൂടുന്ന ഹരിത ഇടങ്ങളിലും ബീച്ചുകളിലും പരിശോധനയും ബോധവത്കരണവും ശക്തമാക്കുമെന്നും മുനിസിപ്പാലിറ്റി സിറ്റി അപ്പിയറൻസ് മേധാവി ജമാൽ അബ്ദുല്ല അൽ മസ്മി പറഞ്ഞു.
വകുപ്പിലെ 60 ഉദ്യോഗസ്ഥർ സ്ഥിരമായി പരിശോധനകൾ നടത്താനും ബോധവത്കരണം നടത്താനും രംഗത്തുണ്ട്. പൊതുസ്ഥലങ്ങൾ മനോഹരമായി സൂക്ഷിക്കാനാണ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യംവെക്കുന്നത്.
ഹരിതസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വളർത്തുമൃഗങ്ങളെ കൊണ്ടുവരൽ, പൂക്കളും പുല്ലും നശിപ്പിക്കൽ, നിശ്ചയിച്ച പ്രദേശങ്ങൾക്ക് പുറത്ത് ബാർബിക്യൂ ഉപയോഗിക്കൽ, ഷീഷ വലിക്കൽ, മോട്ടോർ സൈക്കിളും സൈക്കിളുകളും ഉപയോഗിക്കൽ, പുല്ലിൽ ഫുട്ബാൾ കളിക്കൽ, അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പാർക്കിലും ക്യാമ്പിങ്, ലൗഡ് സ്പീക്കർ ഉച്ചത്തിൽ ഉപയോഗിക്കൽ എന്നിവയാണ് അധികൃതർ നിരോധിച്ചത്.
എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നിരോധിത പ്രവൃത്തികൾ സംഭവിച്ചാൽ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച പരാതികൾ 993 എന്ന നമ്പറിൽ ലഭ്യമാകുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.