ദുബൈ: ദൈവത്തിനു സ്തുതി, ഇന്നലെ ഒരു ദുഃഖദിനമല്ലാതെ കാത്തതിന്. ഷാർജയിൽ ചൊവ്വാഴ്ച രാവിലെ സ്കൂൾ ബസിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കോ അനിഷ്ട സംഭവങ്ങളോ ഇല്ല. സ്കൂൾ ബസ് ഡ്രൈവർ പുലർത്തിയ അസാമാന്യ ധീരതയാണ് നമ്മുടെ പൊന്നോമനകളെ പോറൽ പോലുമേൽക്കാതെ തിരിച്ചെത്തിക്കാൻ സഹായകമായത്.
രാവിലെ കൽബ അൽ സാഫ് മേഖലയിലൂടെ ബസ് കടന്നുപോകുേമ്പാഴാണ് ബസിന് അടിയിൽ നിന്ന് അസാധാരണമായ ചൂട് വരുന്നുവെന്ന വിവരം കുട്ടികൾ വിളിച്ചു പറഞ്ഞത്. കുട്ടികളുടെ മുന്നറിയിപ്പ് നിസ്സാരവത്കരിക്കാതെ ഡ്രൈവർ ഉടനടി വാഹനം നിർത്തി അവരെ പുറത്തെത്തിക്കുകയായിരുന്നു.
നേരം കളയാതെ സിവിൽ ഡിഫൻസ് അധികൃതർക്കും വിവരം നൽകി. അൽപ നേരത്തിനകം തീ പടർന്ന് ബസ് പൂർണമായി കത്തിനശിക്കുകയും ചെയ്തു. പരിശീലനം സിദ്ധിച്ച ഡ്രൈവറുടെ ധീരതയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെട്ട വിവരം വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. കുട്ടികളെ മറ്റൊരു ബസിൽ കയറ്റി സ്കൂളിലെത്തിച്ചു. തീപിടിത്ത കാരണം അന്വേഷിച്ചുവരുന്നു.
നോൽ കാർഡുകളിലെ ബാലൻസ് തുക എട്ടു ദിവസത്തിനകം ലഭ്യമാവും
ദുബൈ: കേടുവന്നതോ പഴകിയതോ ആയ നോൽ കാർഡുകളിൽ ബാക്കിയുള്ള തുക തിരിച്ചുകിട്ടുന്നതിനുള്ള സമയം ഗണ്യമായി കുറഞ്ഞു. നേരത്തേ അപേക്ഷ നൽകി 14 ദിവസത്തിനകമാണ് കാർഡിൽ ബാലൻസുള്ള തുക ഉപഭോക്താവിന് ലഭിച്ചിരുന്നത്. ഇനി മുതൽ അതിന് എട്ടു ദിവസം മതിയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിെൻറ നിലവാരം ഉയർത്തുന്നതിനും സമൂഹത്തിൽ സന്തോഷം വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഫെയർ കലക്ഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖയ്യാത്ത് വ്യക്തമാക്കി. ദുബൈ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഒാഫിസുകളിൽനിന്ന് റീഫണ്ട് നേടാം.
ആർ.ടി.എ ആപ്, വെബ്സൈറ്റ്, കിയോസ്ക് എന്നിവയിലും അപേക്ഷ നൽകാം. എട്ടു ദിവസം എന്നത് മൂന്നു ദിവസമായി കുറക്കാൻ ശ്രമം നടത്തിവരുകയാണെന്നും അടുത്ത വർഷം ഇതു സാധ്യമാകുമെന്നും അൽ ഖയ്യാത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.