അബൂദബിയിൽ പൊതുയിടങ്ങളിൽ നിയന്ത്രണം നാളെമുതൽ

അബൂദബി: വെള്ളിയാഴ്ച മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കും അൽ ഹുസ്ൻ ആപിൽ പച്ചതെളിഞ്ഞവർക്കും മാത്രം അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശനം. കോവിഡ് പകർച്ചവ്യാധിയെ ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി.

അബൂദബിയിൽ മുൻഗണന വിഭാഗത്തിലെ 93 ശതമാനത്തിലധികം പേരും വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷമാണ് കർശന നിയന്ത്രണം നടപ്പിൽ വരുന്നത്. എമിറേറ്റിൽ സുരക്ഷ വർധിപ്പിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ നടപടി സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. അൽഹുസ്ൻ ആപിൽ രജിസ്റ്റർ ചെയ്ത വാക്‌സിനേഷൻ ഇളവുള്ളവുള്ള വ്യക്തികൾക്കും 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും നിയന്ത്രണമില്ല.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

•പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനേഷൻ സ്വീകരിച്ചവർക്കും അൽ ഹുസ്ൻ ആപിൽ 'പച്ച' തെളിഞ്ഞവർക്കും മാത്രം.

•പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആയ ശേഷം 30 ദിവസത്തേക്ക് അൽഹുസ്ൻ ആപിൽ ഗ്രീൻ പദവി സാധുവായിരിക്കും.

•വാക്‌സിനേഷനും ഗ്രീൻ പാസും ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ജിമ്മുകൾ, വിനോദ-കായിക സൗകര്യങ്ങൾ, ആരോഗ്യ ക്ലബുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ വേണം.

•പുതിയ പ്രവേശന നിയന്ത്രണങ്ങൾ, ഇളവുകൾ, പ്രവർത്തന ശേഷി ഭേദഗതികൾ എന്നിവ വിശദീകരിക്കുന്ന സർക്കുലർ അബൂദബിയിലെ സ്ഥാപനങ്ങൾക്കും ബിസിനസ് ഉടമകൾക്കും അധികൃതർ നൽകിയിട്ടുണ്ട്. ഇതു പാലിക്കണം.

•ഷോപ്പിങ് മാളുകളിലെ പ്രവേശന പോയൻറുകളിൽ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച സൂചനകളും സ്റ്റിക്കറുകളും സ്ഥാപിക്കണം.

•മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ എന്നിവയിലും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാവും.

•16 വയസ്സും അതിൽ കൂടുതലുമുള്ള അതിഥികൾ, പൗരന്മാർ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്ക് യാസ് ദ്വീപിലെ തീം പാർക്കുകൾ, ക്ലൈംബ് അബൂദബി, ഖസർ അൽ വദൻ എന്നിവ സന്ദർശിക്കുന്നതിനും പൊതു പാർക്കുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിനും അൽ ഹുസ്ൻ ആപിൽ തെളിവ് കാണിക്കണം.

Tags:    
News Summary - Restrictions on public places in Abu Dhabi from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.