അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടര്‍ന്നുണ്ടായ അപകടം. അബൂദബി പൊലീസ് പുറത്തുവിട്ട വിഡിയോ ദൃശ്യം
അബൂദബി: അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടര്‍ന്നുണ്ടാവുന്ന അപകടങ്ങളുടെ വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. വ്യത്യസ്ത സമയങ്ങളിലായി റോഡിലെ വാഹനങ്ങള്‍ക്ക് പിന്നില്‍ രണ്ട് വാഹനങ്ങള്‍ വന്നിടിച്ചുകയറുന്ന വിഡിയോയാണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതിലൂടെ മുന്നിലെ വാഹനത്തില്‍ ഇടിച്ചുകയറുന്നതാണ് വിഡിയോ.
വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റില്‍ തിരയുന്നതിനും സമൂഹമാധ്യമം ഉപയോഗിക്കുന്നതിനും ഫോണ്‍ ചെയ്യുന്നതിനും ഫോട്ടോകള്‍ എടുക്കുന്നതിനും മറ്റും ശ്രമിക്കുന്നതാണ് റോഡില്‍നിന്ന് ശ്രദ്ധ മാറാന്‍ കാരണമെന്നും ഇത്തരം ചെയ്തികള്‍ ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അലക്ഷ്യമായ ഡ്രൈവിങ്ങും പൊടുന്നനെയുള്ള ലെയിന്മാറ്റവും മൂലമുണ്ടായ കൂട്ടിയിടിയും ഇതിനെത്തുടര്‍ന്നുണ്ടാവുന്ന അപകടത്തിന്റെയും വിഡിയോ പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും തക്ക കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പിടിച്ചെടുക്കുന്ന വാഹനം വിട്ടുനല്‍കുന്നതിന് അമ്പതിനായിരം ദിര്‍ഹമാണ് പിഴ കെട്ടേണ്ടത്.
കഴിഞ്ഞ വര്‍ഷം യു.എ.ഇയിലുടനീളം നടന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം ചുവപ്പ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇക്കാരണം കൊണ്ട് യു.എ.ഇയില്‍ 271 അപകടങ്ങളാണുണ്ടായത്. ഇതില്‍ 153 അപകടങ്ങളുമായി അബൂദബിയാണ് നിയമലംഘനങ്ങളില്‍ ഒന്നാമത്. 111 അപകടങ്ങളാണ് ദുബൈയിലുണ്ടായത്. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ മൂന്നുവീതം അപകടമുണ്ടായി. ഷാര്‍ജയില്‍ ഒരു അപകടമാണ് റെഡ് ലൈറ്റ് മറികടന്നതിലൂടെയുണ്ടായത്. ചുവപ്പ് ലൈറ്റ് മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.