ദുബൈ അൽ ഖവാനീജിലെ ചരിത്രപ്രസിദ്ധമായ ഫാമിൽ ഒരുക്കിയ റമദാൻ സംഗമത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് വിവിധ
എമിറേറ്റുകളിലെ ഭരണാധികാരികൾക്കൊപ്പം
ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ദുബൈ അൽ ഖവാനീജിലെ ചരിത്രപ്രസിദ്ധമായ ഫാമിൽ യു.എ.ഇയിലെ ഭരണാധികാരികളുടെ റമദാൻ സംഗമം.
എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികളും കിരീടാവകാശികളും അടക്കം പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റമദാൻ ആശംസ കൈമാറി. അതിഥികളെ സ്വാഗതം ചെയ്ത പ്രസിഡന്റ് ഒത്തുചേരലിന് തിരഞ്ഞെടുത്ത സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം എടുത്തുപറയുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ശൈഖ് സായിദിന്റെ നേതൃത്വത്തിൽ യു.എ.ഇയുടെ സംസ്ഥാപനത്തിലേക്ക് നയിച്ച ആദ്യകാല കൂടിക്കാഴ്ചകൾ നടന്ന സ്ഥലമാണ് ഖവാനീജിലെ ഫാം. ചടങ്ങിൽ സ്ഥലത്തെ യു.എ.ഇയുടെ മൂന്നാമത് യൂനിയൻ കേന്ദ്രമായി ശൈഖ് മുഹമ്മദ് പ്രഖ്യാപിക്കുകയും ചെയ്തു. ഒത്തുചേർന്നവർക്ക് പ്രസിഡന്റിന്റെ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി തുടങ്ങിയവരും വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, ഉപഭരണാധികാരികൾ തുടങ്ങിയവരും സംഗമത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.