റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ 25,622 ഇലക്ട്രോണിക് ഇടപാടുകള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്‍റ് (റാക് ഡി.ഇ.ഡി). എല്ലാ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലൂടെ തന്നെ പൂര്‍ത്തിയാക്കിയതോടെ 100 ശതമാനം ഡിജിറ്റല്‍ സേവന നിരക്കും 96 ശതമാനം ഉപഭോക്തൃ സംതൃപ്തിയും കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതേ കാലയളവില്‍ വിവിധ വിഭാഗങ്ങളിലായി 2465 വാണിജ്യ പെര്‍മിറ്റുകളും അനുവദിച്ചു.
ഡിജിറ്റല്‍ സേവനങ്ങളോടുള്ള വ്യാപാരികളുടെയും നിക്ഷേപകരുടെയും വര്‍ധിച്ചുവരുന്ന വിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സാമ്പത്തിക വികസന വകുപ്പ് വിലയിരുത്തി. ബിസിനസ് ലൈസന്‍സ്, വാണിജ്യ പെര്‍മിറ്റുകള്‍, നിയന്ത്രണ സേവനങ്ങള്‍ തുടങ്ങി 47ലധികം ഇ-സേവനങ്ങളാണ് റാക് ഡി.ഇ.ഡി നല്‍കിവരുന്നത്. സേവന കേന്ദ്രങ്ങളില്‍ നേരിട്ടത്തൊതെ 24 മണിക്കൂറും ഏത് സ്ഥലത്തു നിന്നും ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് കൊമേഴ്സ്യല്‍ അഫയേഴ്സ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഐഷ ഉബൈദ് അല്‍ അയ്യാന്‍ പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ വിജയമാണ് 100 ശതമാനം ഓണ്‍ലൈന്‍ ഇടപാടുകളും 96 ശതമാനം ഉപഭോക്തൃ സംതൃപ്തിയും തെളിയിക്കുന്നത്.
സ്മാര്‍ട്ട് സേവനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ലളിതമായും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പിന് കഴിഞ്ഞതായും അവര്‍ പറഞ്ഞു. ആദ്യ ആറു മാസത്തിനിടെ 2,465 വാണിജ്യ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ കഴിഞ്ഞത് റാസല്‍ഖൈമയിലെ വ്യാപാര-നിക്ഷേപ മേഖലയുടെ ചടുലതയുടെ സൂചനയാണ്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും പെര്‍മിറ്റുകള്‍ വേഗത്തില്‍ അനുവദിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ സഹായിക്കുന്നതായും ഐഷ ഉബൈദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.