അൽ ദഫ്റ മേഖലയിൽ ആലിപ്പഴം വീണപ്പോൾ

രാജ്യത്ത് ചിലയിടങ്ങളിൽ മഴ; ഇന്നും പ്രതീക്ഷിക്കാം

ദുബൈ: ചെറിയ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും മഴയെത്തി. ചൊവ്വാഴ്ച ദുബൈ, ഷാർജ, അബൂദബി, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിലാണ് പല തീവ്രതയിൽ മഴ ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദുബൈ അൽഐൻ റോഡിൽ ശക്തമായ മഴ പെയ്തപ്പോൾ അൽ ദഫ്റ മേഖലയിൽ ആലിപ്പഴവും വർഷവുമുണ്ടായി. ശക്തമായ മഴയെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ അൽ മഷ്റഖ് പാലത്തിനും ഗൻതൂത്തിനും ഇടയിലുള്ള മക്തൂം ബിൻ റാശിദ് റോഡിൽ അബൂദബി പൊലീസ് വേഗ പരിധി മണിക്കൂറിൽ 100 കിലോമീറ്റായി കുറച്ചു.

വാഹന യാത്രക്കാർക്ക് പ്രത്യേക ജാഗ്രത നിർദേശവും പൊലീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച വരെ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. എങ്കിലും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയേക്കാൾ ശക്തി കുറവായിരിക്കും അനുഭവപ്പെടുക. മാർച്ച് അവസാന വാരത്തിലുണ്ടായ ശക്തമായ മഴയിൽ രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന് കാരണമായിരുന്നു.

ഏപ്രിൽ ഒന്നുവരെ മഴമേഘങ്ങളുടെ രൂപവത്കരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻ.സി.എം വ്യക്തമാക്കി. തീരമേഖലകളിലും പർവത മേഖലകളിലും കാറ്റിനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറ് നിന്ന് തെറ്റികഴക്ക് ഭാഗത്തേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ചില നേരങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിലെത്താനും സാധ്യതയുണ്ട്. കാറ്റിനൊപ്പം തുറന്ന സ്ഥലങ്ങളിൽ പൊടിപലടങ്ങൾ ഉയരുകയും ഇത് മൂലം കാഴ്ചപരിധി കുറയുകയും ചെയ്യുമെന്ന് എൻ.സി.എം വ്യക്തമാക്കി. ബുധനാഴ്ച ഫുജൈറ, റാസൽമൈഖ, ഹജ്ർ പർവത മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് ലഭിച്ചേക്കും. പടിഞ്ഞാറൻ മേഖലകളിൽ താപനില കുറയും. വ്യാഴാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലേയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Tags:    
News Summary - Rain expected in some parts of the country today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.