ദുബൈ: ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ കുറച്ചുദിവസം അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും താമസക്കാരും ഡ്രൈവർമാരും നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കാലാവസ്ഥ സംബന്ധിച്ചും അപകടങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഴസംബന്ധിച്ചും മറ്റുമുള്ള അറിയിപ്പുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും ട്വിറ്ററിലൂടെ നിർദേശിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുമെന്നും മറ്റിടങ്ങിൽ വിവിധ തീവ്രതകളിൽ മഴയും ഇടക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പിൽ പറഞ്ഞു. ചൊവ്വാഴ്ചതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമാണുള്ളത്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ മഴ ലഭിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കൻ, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ, ശനിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്നും അധികൃതർ വ്യക്തമാക്കി. അന്തരീക്ഷ താപനില വിവിധയിടങ്ങളിൽ കുറയാനും മണിക്കൂറിൽ 40 കി.മീറ്റർ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രതപാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.