ദോഹ: മൂന്ന് രാജ്യങ്ങളിലുള്ളവർക്ക് പുതിയ തൊഴിൽ വിസയിൽ ഖത്തറിൽ എത്താം. നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഇവിടെ എത്താൻ കഴിയുക. ഈ രാജ്യങ്ങളിലെ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) അടുത്തയാഴ്ച തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേപ്പാളിൽ കാഠ്മണ്ഡുവിലുള്ള കേന്ദ്രം ഡിസംബർ പത്തിനും ഇസ്ലാമാബാദിലെ കേന്ദ്രം ഡിസംബർ 14നും ഫിലിപ്പീൻസിൽ മനിലയിലെ കേന്ദ്രം ഡിസംബർ 15നുമാണ് തുറക്കുകയെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
സെൻറർ വെബ്സൈറ്റ് മുഖേന അപ്പോയ്ൻറ്്മെൻറ് എടുക്കാം. ഡിസംബർ മൂന്നുമുതൽ ഇന്ത്യയിലെ ക്യു.വി.സികൾ തുറന്നുപ്രവർത്തിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ വിസകൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട നടപടികൾ ഖത്തർ നിർത്തിവെച്ചിരുന്നു. എന്നാൽ, കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം നവംബർ 15 മുതൽ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ക്യു.വി.സികൾ അടഞ്ഞുകിടക്കുന്നതിനാൽ തൊഴിൽവിസകൾ അതത് രാജ്യക്കാരുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല. ക്യു.വി.സികൾ തുറക്കുന്നതോടെ പുതിയ തൊഴിൽ വിസകളിൽ ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യക്കാർക്ക് ഖത്തറിൽ എത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണവും വിസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളിലായി 20 വിസ സെൻററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.
ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൊച്ചി, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ക്യു.വി.സികള്‍. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയവിസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽ നിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്.
കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങ്ങിെൻറ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കേരളത്തിലെ കേന്ദ്രമുള്ളത്. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസ്സിലാക്കാനും ഇവിടെ സൗകര്യമുണ്ട്.
പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റസിഡൻറ്സ് പെര്‍മിറ്റ്(ആർ.പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികളിലൂടെ ചെയ്യുന്നത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും.
അതേസമയം, ഖത്തറിലേക്കുള്ള സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.