ദുബൈ: കേരള നിയമസഭയിലെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചുവെന്നാരോപിച്ച് ഓർമ ദുബൈ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോടുള്ള തികഞ്ഞ അനാദരവാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
ഗൾഫ് മേഖലയിലെ അസ്ഥിരതകൾ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, വിമാനക്കമ്പനികളുടെ അമിത യാത്രാക്കൂലി ഉൾപ്പെടെയുള്ള ഗുരുതര പ്രതിസന്ധികളിലൂടെ പ്രവാസി സമൂഹം കടന്നുപോകുകയാണെന്ന് ഓർമ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വ്യക്തമായ പദ്ധതികളോ ദിശാബോധമോ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നത് അത്യന്തം നിരാശാജനകമാണ്.
കേരളത്തിന്‍റെ ജി.ഡി.പി.യിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ കേവലം പണം സമ്പാദിക്കുന്നവരായി മാത്രം കാണുന്ന സമീപനമാണ് സർക്കാർ തുടരുന്നത്.
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം, പ്രവാസി പെൻഷൻ കാലോചിതമായി വർധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യണം, ഉത്സവ-അവധി സീസണുകളിൽ വിമാനക്കമ്പനികളുടെ അമിത നിരക്ക് വർധന തടയാൻ സർക്കാർ ശക്തമായി ഇടപെടണം എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.