ദുബൈ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി കുട്ടികളെ മാനസികമായി സജ്ജരാക്കാനും അവരുടെ ഉറക്ക സമയക്രമം കൃത്യമാക്കാനും രക്ഷിതാക്കളോട് അഭ്യർഥിച്ച് ദുബൈ പൊലീസ്. ദുബൈ പൊലീസ് ജനറൽ ഡിപാർർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിന്‍റെ കീഴിലുള്ള ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് നിർദേശം പുറപ്പെടുവിച്ചത്. സ്കൂൾ അന്തരീക്ഷത്തിലേക്ക് കുട്ടികൾക്ക് എളുപ്പത്തിൽ ഇണങ്ങിച്ചേരാനും ആത്മവിശ്വാസം വർധിപ്പിക്കാനും സുരക്ഷിതത്വ ബോധം വളർത്താനും കൃത്യമായ മാനസിക തയാറെടുപ്പുകളും ഉറക്ക ക്രമീകരണങ്ങളും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളിൽ സ്കൂളിൽ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ മുൻകൂട്ടിയുള്ള തയാറെടുപ്പുകൾ സഹായിക്കും. സ്കൂൾ ദിനങ്ങളെക്കുറിച്ച് കുട്ടികളോട് പോസിറ്റീവായി സംസാരിക്കുന്നത് അവരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കും. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും സ്കൂൾ സമയക്രമത്തിന് അനുസൃതമായി ക്രമീകരിക്കാൻ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അവരുടെ ആശങ്കകൾ കേൾക്കുക, കൂടാതെ അധ്യയന ദിനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമെന്ന ആത്മവിശ്വാസം വളർത്തുക എന്നിവയാണ് നല്ല തുടക്കത്തിന് ഏറ്റവും പ്രധാനം.
മികച്ച മാനസികാവസ്ഥയോടും പൂർണ സജ്ജീകരണത്തോടും കൂടി പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇത്തരം മുന്നൊരുക്കങ്ങൾ കുട്ടികളെ സഹായിക്കുമെന്നും ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപാർട്മെന്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.