പിങ്ക് കാരവനെ തേടിവന്നവരിലധികവും പ്രവാസികൾ
ഷാർജ: സ്തനാർബുദത്തെ തുടച്ച് നീക്കുമെന്ന ശപഥമെടുത്ത് യു.എ.ഇ പര്യടനം നടത്തിയ ഷാർജയുടെ ഒൻപതാമത് പിങ്ക് കാരവന് വിജയ സമാപനം. വിവിധ എമിറേറ്റുകളിലായി 5504 സ്ത്രീകളും 594 പുരുഷൻമാരും അടക്കം 6098 പേരാണ് പരിശോധനക്കെത്തിയത്. ഇതിൽ 5392 പേർ പ്രവാസികളായിരുന്നു. 40 വയസിന് മുകളിൽ പ്രായമുള്ള 2197 പേരും 40ന് താഴെ പ്രായമുള്ള 3901 പേരുമാണ് പരിശോധന നടത്തിയത്. 3699 പേർ സ്തനാർബുദത്തിൽ നിന്ന് സുരക്ഷിതരാണെന്ന് കണ്ടെത്തി. 589 പേരോട് ആൾട്രാസൗണ്ട് പരിശോധനക്കെത്താൻ നിർദേശിച്ചു.
ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട് പാർക്കിലും അജ്മാൻ കോർണിഷിലും പ്രവർത്തിക്കുന്ന പിങ്ക് കാരവെൻറ സ്ഥിരം ക്ലിനിക്കുകൾ മാർച്ച് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് സംഘാടകർ പറഞ്ഞു. സ്ഥിരം ക്ലിനികിൽ എത്തുന്നവരെ പരിഗണിച്ചാണ് നടപടി. മാർച്ച് ആറിന് ഷാർജ ക്ലിനികിൽ റെഡ്ക്രസൻറുമായി സഹകരിച്ചുള്ള പരിശോധനയും നടക്കും. ഇതിന് ശേഷം പ്രവർത്തന പരിധി കൂട്ടണോ എന്നതിനെ കുറിച്ച് അധികൃതർ പരിശോധിക്കും.
1810 പേർ മാമോഗ്രാമിന് നിർദേശിക്കപ്പെട്ടു. പോയവർഷത്തെ അപേഷിച്ച് 40 വയസിന് താഴെ പ്രായമുള്ള നിരവധി പേർ ഇത്തവണ പരിശോധനക്കെത്തിയത് സ്തനാർബുദ ബോധവത്കരണ പ്രക്രിയയിലെ വൻവിജമായാണ് കാണുന്നതെന്ന് കുതിര പടയെ നയിച്ച റിം ബിൻ കറം പറഞ്ഞു. പിങ്ക് കാരവൻ മുന്നോട്ട് വെക്കുന്നത് ഏറെ പ്രാധാന്യമുള്ള സന്ദേശമാണെന്നും മാരകമായ വിപത്തിനെതിരെയുള്ള ഈ പോരാട്ടം തുടരണണെന്നും യു.എ.ഇ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.