അല്‍ ഐന്‍: പ്രവാസിക്ഷേമ ബോര്‍ഡിന്‍െറ കീഴിലെ പ്രവാസിക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ആയിരം രൂപ പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പ്രവാസികാര്യ നിയമസഭാസമിതി ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാനും നോര്‍ക്ക അംഗത്വ കാമ്പയിന്‍ നടത്താനും ആലോചനയുണ്ട്.
തൊഴില്‍ പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കുക, അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള പ്രവാസി കമീഷന്‍ രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് നിയമസഭാസമിതി തയ്യാറാക്കിയിട്ടുണ്ട്. അല്‍ഐന്‍ മലയാളി സമാജം സംഘടിപ്പിച്ച ‘പ്രവാസിപ്രശ്നങ്ങളും ക്ഷേമപദ്ധതികളും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്കയില്‍ അംഗത്വമെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കാലാവധി ആജീവനാന്തമാക്കാനും പ്രവാസിക്ഷേമ നിധിയെക്കുറിച്ച് ആഗോളതല പ്രചരണം നടത്തുമെന്നും സംസ്ഥാന വ്യാപകമായി പ്രവാസിസഹകരണ സംഘം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ വീട് അറ്റകുറ്റപ്പണി, മകളുടെ വിവാഹം, ചികിത്സ എന്നിവക്ക് നോര്‍ക്കയുടെ സാന്ത്വനം, കാരുണ്യം പദ്ധതികളിലൂടെ നല്‍കിവരുന്ന തുക വര്‍ധിപ്പിക്കാന്‍ ആലോചിച്ചുവരികയാണ്. സമാജം പ്രസിഡന്‍റ് ഡോ. അന്‍സാരി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് നരേശ് സൂരി ഉദ്ഘാടനം ചെയ്തു. ഇ.കെ. സലാം സമാജത്തിന്‍െറ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. റസല്‍ മുഹമ്മദ് സാലി, ജിമ്മി, രാമചന്ദ്രന്‍, വര്‍ഗീസ്, ജാബിര്‍ ബീരാന്‍, അബൂബക്കര്‍, നാസര്‍ കാരക്ക മണ്ഡപം, ഡോ. ഷാജഹാന്‍, ഡോ. ഷാഹുല്‍ ഹമീദ്, വേണു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.