ദുബൈ: യു.എ.ഇയിൽ ശനിയാഴ്ച ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. വാനനിരീക്ഷകർക്ക് അപൂർവ കാഴ്ച വ്യക്തതയോടെ കാണാൻ രാജ്യത്ത് വിവിധ ഏജൻസികൾ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറക്കുന്ന പ്രതിഭാസമാണ് ഭാഗിക ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുകയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി പൂർണമായി തടസ്സപ്പെടുത്തുമ്പോൾ അത് പൂർണ ചന്ദ്രഗ്രഹണമാകും.
ശനിയാഴ്ച രാത്രി 10.22 മുതലാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. 12.14ഓടെ ഇത് ഏറ്റവും ഉയർന്ന തലത്തിലെത്തും.
ദുബൈ മുഷ്രിഫ് പാർക്കിൽ അൽ തുറയ അസ്ട്രോണമി സെന്റർ നിരീക്ഷണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭാസത്തെ കുറിച്ച വിവരണങ്ങളുമായി വിദഗ്ധരും ഇവിടെയുണ്ടാകും. ടെലിസ്കോപ് വഴി ചന്ദ്രഗ്രഹണം അടുത്തുകാണാനും സാധിക്കും. മുതിർന്നവർക്ക് 60 ദിർഹമും കുട്ടികൾക്ക് 40 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്ററും നിരീക്ഷണത്തിനായി സംവിധാനമൊരുക്കിയിട്ടുണ്ട്.
മരുഭൂമിയുടെ പ്രശാന്തതയിലാണ് വാനനിരീക്ഷണത്തിനുള്ള സംവിധാനമെന്നതിനാൽ കൂടുതൽ മിഴിവോടെ ഈ പ്രതിഭാസം ഇവിടെ ദൃശ്യവും. രാത്രി എട്ടുമണിയോടെ മെലീഹ മരുഭൂമിയിൽ പ്രത്യേകം സജ്ജമാക്കിയ പനോരമ ലോഞ്ചിലായിരിക്കും പരിപാടി അരങ്ങേറുക.
ഗൈഡിന്റെ ആമുഖം, പ്രസന്റേഷൻ, ദൂരദർശിനികളിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും മറ്റു ആകാശ വിസ്മയങ്ങളും നിരീക്ഷിക്കാനുള്ള അവസരം, ചന്ദ്രഗ്രഹണത്തിന്റെ നഗ്നനേത്ര നിരീക്ഷണം, അത്താഴം എന്നിവയെല്ലാം ഉൾപ്പെടുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. രാത്രി ഒരു മണിയോടെ പരിപാടി അവസാനിക്കും.
മുതിർന്നവർക്ക് 200 ദിർഹമും കുട്ടികൾക്ക് 150 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.