‘ഓപറേഷന്‍ തൂഫാന്’ പ്രവാസി സമൂഹം നിറഞ്ഞ പിന്തുണ നല്‍കി -മന്ത്രി രമേശ് ചെന്നിത്തല
അജ്മാൻ: ലഹരിക്കെതിരെയുള്ള പോരാട്ടമായ ‘ഓപറേഷന്‍ തൂഫാന്’ പ്രവാസി സമൂഹം നല്‍കിയ പിന്തുണ വലുതാണെന്ന് കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യു.എ.ഇയില്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷന്‍ തൂഫാന്‍റെ ഇതുവരെയുള്ള നടപടികളുടെ ഫലം കേരള സര്‍ക്കാര്‍ വിലയിരുത്തും. ഇക്കാര്യം എട്ടാം തിയതി ജനങ്ങളെ അറിയിക്കും. ഇത് വലിയ സാമൂഹിക മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അജ്മാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഓപറേഷൻ തൂഫാൻ. നവമാധ്യമങ്ങൾ അടക്കമുള്ളവ വഴി തൂഫാനെ മികച്ചരീതിയിൽ ഉയർത്തിക്കാട്ടിയത് പ്രവാസികളാണ്. അത് വഴി വലിയ ചർച്ച ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞു.
പ്രവാസികൾക്ക് ധൈര്യമായി കുട്ടികളെ പഠനത്തിന് നാട്ടിലയക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ ഓണക്കാലം അക്രമങ്ങളോ മറ്റു അപകടങ്ങളോ ഇല്ലാതെ മനോഹരമായി കൊണ്ടുപോകാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗള്‍ഫ് മേഖല വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഇപ്പോഴത്തെ വെല്ലുവിളി താല്‍ക്കാലികം മാത്രമാണ്. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെയാണ് രമേശ് ചെന്നിത്തല യു.എ.ഇയിൽ എത്തിയത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻകാസ് പ്രവർത്തകർ മന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. നാളെ വൈകുന്നേരം ചെന്നിത്തല നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.