ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ്

ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിന് അബൂദബിയിൽ തുടക്കമായി

അബൂദബി: ആഗോള തലത്തിലെ കായിക താരങ്ങൾ അണിനിരക്കുന്ന ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസ് അബൂദബി 2026ന് തുടക്കമായി. പ്രസിഡൻഷ്യൽ കോർട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ മുഖ്യരക്ഷാധികാരത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ശൈഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു. ‘കായികപ്രവർത്തനങ്ങളിലൂടെ ഐക്യം, ജീവിതത്തിലുടനീളം സജീവം’ എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നത്.

ഇമാറാത്തി പൈതൃകവും മനുഷ്യ ബന്ധങ്ങളെയും ആസ്പദമാക്കിയ കലാപരിപാടികളോടെയാണ് സ്വാഗതച്ചടങ്ങ് അരങ്ങേറിയത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു കായികതാരത്തിന്റെ യാത്ര പ്രതീകാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു പ്രകടനം. ആരോഗ്യവും സജീവ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്, കായികമേഖലയെ ഉപയോഗിക്കുന്ന യു.എ.ഇയുടെ ദീർഘകാല ദർശനത്തിന്റെ ഭാഗമാണ് പരിപാടിയെന്ന് ശൈഖ് സായിദ് പറഞ്ഞു.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ശക്തമായ സംഘാടക മികവുമുള്ള അന്താരാഷ്ട്ര കായിക കേന്ദ്രമായി അബൂദബി മാറിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. മിഡിലീസ്റ്റിൽ ആദ്യമായി നടക്കുന്ന മാസ്റ്റേഴ്‌സ് ഗെയിംസ് എന്ന നിലയിൽ, ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ് അബൂദബി 2026 നാഴികക്കല്ലാണെന്ന് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ പ്രസിഡന്റ് സെർഗി ബുബ്ക പറഞ്ഞു.

90ലധികം രാജ്യങ്ങളിൽ നിന്നുള്ള 25,000ലധികം കായികതാരങ്ങൾ, ആറ് പരമ്പരാഗത ഇമാറാത്തി കായിക ഇനങ്ങൾ ഉൾപ്പെടെ 35ലധികം ഇനങ്ങളിലായി പരിപാടിയിൽ മത്സരിക്കും. ഫെബ്രുവരി 15 വരെ നീളുന്ന മത്സരങ്ങളിൽ 30 വയസിന് മുകളിലുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. പ്രധാന മത്സരങ്ങൾ ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. വനിതാ മൽസരങ്ങളും പരമ്പരാഗത കായിക ഇനങ്ങളും സമൂഹകേന്ദ്രിത മത്സരങ്ങളും പരിപാടിയുടെ പ്രധാന ഭാഗമാണ്. യു.എ.ഇയുടെ ‘കുടുംബ വർഷാചരണ’വുമായി യോജിച്ചുവരുന്ന രീതിയിൽ കുടുംബബന്ധങ്ങളും തലമുറകൾക്കിടയിലെ കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ഗെയിംസ് ലക്ഷ്യമിടുന്നത്. അബൂദബി, അൽഐൻ, അൽ ദഫ്റ മേഖലകളിലായി ലോകോത്തര കായികവേദികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Open Masters Games kick off in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.