ദുബൈ: രാജ്യത്തെ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണജീവനക്കാർക്കും നിർദേശം ബാധകമാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങളെ മുൻനിർത്തി, ഈ സംവിധാനം ആഴ്ചതോറും വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 6 മുതൽ 17വരെ ദുബൈയിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ പഠനം തുടരുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ)യും അറിയിച്ചു. മുമ്പ് ഏപ്രിൽ 3 വരെ മാത്രമായിരുന്നു വിദൂരവിദ്യാഭ്യാസം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ വ്യക്തമായ കാരണങ്ങൾ വിശദീകരിച്ച് അപേക്ഷ സമർപ്പിക്കണമെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റേതാണെന്നും, വിദ്യാഭ്യാസ സമൂഹത്തിന്റെ സുരക്ഷക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.