ദുബൈ എയർപോർട്ടിൽ കുട്ടി യാത്രക്കാരനോട് സംസാരിക്കുന്ന ലഫ്. ജനറൽ മുഹമ്മദ് അൽ മർറി
ദുബൈ: ഈദ് അൽ ഫിത്ർ അവധിദിനങ്ങളിൽ ദുബൈ എയർപോർട്ടിൽ യാത്രകാർക്ക് നൽകുന്ന സേവന നടപടികൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ചെറിയ പെരുന്നാളിന്റെ ആദ്യദിനത്തിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സന്ദർശനത്തിനിടെ വിമാനത്താവളങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമതയും യാത്രാ നടപടികളുടെ വേഗതയും വിലയിരുത്തി. ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
ദുബൈയുടെ ആഗോള നിലവാരത്തിന് അനുയോജ്യമായ രീതിയിൽ യാത്രക്കാർക്ക് വേഗത്തിലുള്ളതും തടസങ്ങളില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ പ്രതിബദ്ധമാണെന്ന് മുഹമ്മദ് അൽ മർറി വ്യക്തമാക്കി. വിമാനത്താവളത്തിലെ പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും സന്ദർശിച്ച അദ്ദേഹം, അവരുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും അഭിനന്ദനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേർന്ന അദ്ദേഹം യാത്രക്കാരുടെ സൗകര്യത്തിനായി ജീവനക്കാർ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്ന് പറഞ്ഞു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ നടത്തുന്ന നിരന്തര ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് സന്ദർശനം. ഈദ് ദിനത്തിലും വലിയ തോതിൽ യാത്രക്കാരാണ് ദുബൈ വിമാനത്താവളം ഉപയോഗിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.