അബൂദബി: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതായി കണ്ടെത്തിയ അല്‍ ഖാലിദിയ(വെസ്റ്റ് 6)യിലെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ) ഉത്തരവിട്ടു. നാലു റസ്റ്റാറന്റുകളും അടച്ചുപൂട്ടുന്നതിന് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
പൊതുജനാരോഗ്യത്തിന് ഹാനികരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റഫ്രിജറേറ്ററിനുള്ളിലെ വൃത്തിയില്ലായ്മ, അനുചിതമായ താപനിലയില്‍ ഭക്ഷണം സൂക്ഷിച്ചു, തറ വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തി, ഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളില്‍ തലമുടി മറയുന്ന തൊപ്പിയും കൈയുറയും ധരിക്കാതിരിക്കുക തുടങ്ങിയ ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ക്കനുസൃതമായ നിലയില്‍ സ്ഥാപനം നടപടികള്‍ പൂര്‍ത്തീകരിക്കുകയും ഇത് അഡാഫ്സ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയുള്ളൂ. ഭക്ഷ്യ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കയും സ്ഥാപനങ്ങളിലെ നിയമലംഘനങ്ങളും 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അഡാഫ്സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അബൂദബി നിവാസികളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന നടപടികളോട് ഒരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിച്ചാണോ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ തുടര്‍ന്നുവരുകയാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 2024ല്‍ നിരവധി സ്ഥാപനങ്ങളാണ് നിയമലംഘനങ്ങളുടെ പേരില്‍ അധികൃതര്‍ അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.