ശൈഖ് റാശിദ് റോഡിൽ നിർമാണം പൂർത്തിയായ പുതിയ മേൽപാലം
ദുബൈ: നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി ശൈഖ് റാശിദ് റോഡിൽ നിർമിച്ച രണ്ടുവരി മേൽപാലം തുറന്നുകൊടുത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി നിർമിച്ചതാണ് പാലം. അൽ മിന സ്ട്രീറ്റ്, ശൈഖ് റാശിദ് റോഡ് എന്നിവിടങ്ങളിൽനിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് റോഡ് ഇന്റർസെക്ഷനിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാവാൻ പുതിയ പാലം സഹായകമാവും.
605 മീറ്റർ നീളത്തിൽ നിർമിച്ച രണ്ടുവരി പാലത്തിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. 3.1 കിലോമീറ്റർ നീളത്തിൽ നാല് മേൽപാലങ്ങളാണ് അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. നാല് പാലങ്ങളിലായി മണിക്കൂറിൽ 19,400 വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനാകുമെന്ന് ആർ.ടി.എ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മേൽപാലം കഴിഞ്ഞ വർഷം തുറന്നുകൊടുത്തിരുന്നു. 1,335 മീറ്റർ നീളത്തിൽ നിർമിച്ച ഈ പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് കടന്നുപോകാം. ഇതുവഴി ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് റോഡ് ഇന്റർസെക്ഷൻ എന്നിവിടങ്ങളിൽ നിന്ന് അൽ മിന സ്ട്രീറ്റ്, ഫാൽകൺ ഇന്റർസെക്ഷൻ എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സുഗമമാവും.
മൂന്നാമത്തെയും നാലാമത്തെയും പാലം ഈ വർഷം രണ്ടാം പാദത്തിൽ നിർമാണം പൂർത്തിയാവും. അൽ മിന സ്ട്രീറ്റ് മുതൽ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഇത് സഹായകമാവും. മൂന്നു വരിയുള്ള മേൽപാലത്തിന്റെ നീളം 1210 മീറ്ററാണ്. മണിക്കൂറിൽ 4,800 വാഹനങ്ങൾ ഇതു വഴി കടന്നുപോകാനാവും. അൽ മിന സ്ട്രീറ്റ് മുതൽ അൽ വസൽ റോഡുവരെയുള്ള ഗതാഗതം സുഗമമാക്കാൻ നാലാമത്തെ പാലം സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.