ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കായിക താരങ്ങളുടെ ദുബൈയിലെ ഇഷ്ട കേന്ദ്രമാണ് നാദ് അൽ ഷെബ സ്പോർട്സ് കോംപ്ലക്സ്. സ്പോർട്സിനെ നെഞ്ചേറ്റുന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം നിരവധി പ്രമുഖരും സ്ഥിരമായെത്തുന്ന പ്രസിദ്ധ കേന്ദ്രമാണിത്. ഇതിഹാസ താരമായ ഖബീബ് നുർമഗോമെദോവ് ഇടക്ക് പ്രത്യക്ഷപ്പെടുന്ന ദുബൈയിലെ കേന്ദ്രം കൂടിയാണ്. വിശാലമായ സ്പോർട്സ് കോപ്ലക്സിൽ ഏറ്റവും ആവേശകരമായ ചടങ്ങ് എല്ലാ വർഷവും നടത്തപ്പെടുന്ന ടൂർണമെന്റുകളാണ്. ഈ വർഷം നടക്കേണ്ട ഒമ്പതാമത് സ്പോർട്സ് ടൂർണമെന്റ് ഫെബ്രുവരിയിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.
വ്യക്തികൾക്കും ടീമുകൾക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ കായിക ഇനങ്ങൾ സംഘാടകർ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തിറക്കിയിട്ടുണ്ട്. വോളിബാൾ, പെഡൽ, വീൽചെയർ ബാസ്കറ്റ് ബാൾ, റണ്ണിങ്, സൈക്ലിങ്, ജിയു-ജിറ്റ്സു എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മൽസരമുണ്ട്. മലയാളികളായ ദുബൈയിലെ കായിക താരങ്ങളടക്കം കഴിഞ്ഞ വർഷങ്ങളിൽ ഇതിൽ മാറ്റുരക്കുകയുണ്ടായി. വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 22 വരെയും ടൂർണമെന്റിനുള്ള കളിക്കാരുടെ രജിസ്ട്രേഷൻ മാർച്ച് 22 വരെയും നടക്കും. ടീമുകൾക്ക് പരമാവധി 14 കളിക്കാരെയും കുറഞ്ഞത് 10 പേരെയും രജിസ്റ്റർ ചെയ്യാം.
എന്നാൽ അവരിൽ രണ്ട് പേരെങ്കിലും ഇമാറാത്തികളായിരിക്കണം. എല്ലാ കളിക്കാരും 18 വയസും അതിൽ കൂടുതലുമുള്ളവരായിരിക്കണം. പങ്കെടുക്കുന്ന എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനൽ ഘട്ടത്തിലേക്ക് മുന്നേറും. ഓട്ടം, സൈക്ലിങ്, ജിയു-ജിറ്റ്സു, വീൽചെയർ ബാസ്കറ്റ്ബാൾ ടൂർണമെന്റുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 22നാണ് ആരംഭിക്കുക. 5 കി.മീ, 10 കി.മീ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് റണ്ണിങ് മത്സരങ്ങൾ.
യു.എ.ഇയിൽ താമസിക്കുന്ന, എല്ലാ രാജ്യക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിൽ പങ്കെടുക്കാം. സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പുരുഷ ഓപ്പൺ, ദൃഢനിശ്ചയ വിഭാഗം, വിമൻസ് ഓപ്പൺ, അമച്വർ ഇമിറാത്തീസ്, അമച്വർ ഫീമെയിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.