കായിക മേഖലക്ക് വിശ്രമമില്ലാത്ത നാടാണ് യു.എ.ഇ. കൊടും ചൂടിലും തണുപ്പിലുമെല്ലാം അതാത് കാലാവസ്ഥക്ക് യോജിക്കുന്ന കായിക ഇനങ്ങൾ യു.എ.ഇ അവതരിപ്പിക്കും. റമദാനിൽ സ്ഥിരമായി സംഘടിപ്പിക്കുന്ന ടൂർണമെന്‍റാണ് നാദൽ ഷെബ സ്പോർട്സ് അഥവാ നാസ് ടൂർണമെന്‍റ്. ഇക്കുറിയും നാസ് സ്പോർട്സ് നടക്കുന്നുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട സമയമാണിത്.
ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നാദൽ ഷിബ സ്പോർട്സ് കോംപ്ലക്സിലാണ് വിവിധ കായിക മത്സരങ്ങൾ അരങ്ങേറുക. റമദാൻ രാവുകളെ സജീവമാക്കി എട്ട് കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വോളിബാൾ, പാഡൽ ടെന്നിസ്, അമ്പെയ്ത്ത്, ഫെൻസിങ്, ഓട്ടം, സൈക്ലിങ്, വീൽചെയർ ബാസ്ക്കറ്റ്ബാൾ, ജിയു ജിത്സു എന്നിവയാണ് അരങ്ങേറുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാം. റമദാൻ രാവുകളിലായിരിക്കും മത്സരങ്ങൾ.
വ്യക്തിഗതമായും സംഘങ്ങളായും മത്സരത്തിന് രജിസ്റ്റർ ചെയ്യാം. വോളിബാളിൽ പങ്കെടുക്കുന്ന ടീമുകൾ ഈ മാസം 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഓരോ ടീമിലും 14 താരങ്ങളെ വരെ ഉൾപെടുത്താം. കുറഞ്ഞത് 10 പേരുണ്ടാവണം. 18 വയസിൽ കൂടുതലുള്ളവർക്കാണ് പങ്കെടുക്കാൻ അവസരം. 14 പേരുള്ള ടീമിൽ 12 പ്രവാസികളും രണ്ട് ഇമാറാത്തികളും ഉണ്ടാവണം. ടീം ലിസ്റ്റ് മാർച്ച് ഒന്നിനും 20നും ഇടയിൽ നൽകണം. ഈ ടീമിൽ മാറ്റം വരുത്താൻ പാടില്ല.
നാല്, അഞ്ച്, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഓട്ട മത്സരം നടക്കുക. ഏപ്രിൽ മൂന്ന് വരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കും പുരുഷൻമാർക്കും വനിതകൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാവും. രജിസ്റ്റർ ചെയ്യാൻ nasrunning@dubaisc.ae, 0565336886 എന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം.
77 കിലോമീറ്ററാണ് സൈക്ലിങ്. 18 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ nascycling@dubaisc.ae, 0545839464 എന്ന നമ്പറിലോ ഇമെയിലിലോ മാർച്ച് 25ന് മുൻപ് രജിസ്റ്റർ ചെയ്യണം. വീൽ ചെയർ ബാസ്ക്കറ്റ്ബാളിൽ പങ്കെടുക്കുന്നവർ മാർച്ച് 16ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഇ മെയിൽ വിലാസം: naswhbasket@dubaisc.ae, ഫോൺ: 054-5839463. റമദാനിലും ആരോഗ്യ പ്രവർത്തനങ്ങളിലേർപെടുന്നവർക്ക് നാസ് സ്പോർട്സ് ആശ്വാസവും പ്രജോദനവുമാണ്. മലയാളികളടക്കം നിരവധി പേർ ഇതിന്‍റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.