ദുബൈ: ദുബൈയിൽ സെപ്റ്റംബർ 30ന് ഉദ്ഘാടനം ചെയ്യുന്ന അൽ യലായിസ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലെ അവസാനഘട്ട നിർമാണങ്ങൾ പുരോഗമിക്കുന്നു. ഇത്തിഹാദ് റെയിലിന്റെ ദുബൈ സ്റ്റേഷന് അൽ യലായിസ് സ്റ്റേഷൻ എന്നാണ് പേരിട്ടിരിക്കുന്നത്. ദുബൈയിലെ ശൈഖ് സായിദ് റോഡിന് സമീപത്തായി ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മേഖലയിലാണ് ദുബൈയിലെ സ്റ്റേഷൻ നിർമിക്കുന്നത്.
അൽ യലായീസ് ഇത്തിഹാദ് റെയിൽ സ്റ്റേഷനും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനും ഇടയിലുള്ള കാൽനടപ്പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. സ്റ്റേഷൻ കവാടം, ലാൻഡ്സ്കേപ്പിങ്, കെട്ടിടത്തിന് ചുറ്റുമുള്ള മറ്റ് ഭാഗങ്ങൾ എന്നിവയുടെ നിർമാണവും പൂർത്തിയായിവരുന്നു. അൽ യലായീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്ന സെപ്റ്റംബർ 30നുതന്നെ ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷന്റെ പുറംഭാഗത്തെ പണികൾ പൂർത്തിയായതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രധാന മുൻഭാഗം, ഗ്ലാസ് കവാടം, മറ്റ് പുറം പാനലുകൾ, ഇത്തിഹാദ് റെയിലിന്റെ ബ്രാൻഡിങ് എന്നിവയെല്ലാം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ‘ദുബൈ അൽ യലായിസ് സ്റ്റേഷൻ' എന്ന പേര് അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. നിലവിൽ സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. യലായിസ് സ്ട്രീറ്റിൽ നിന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും സ്റ്റേഷൻ വ്യക്തമായി കാണാം. റോഡരികിൽ ഇത്തിഹാദ് റെയിലിന്റെ പതാകകളും സ്ഥാപിച്ചിട്ടുണ്ട്.
ദുബൈ മെട്രോയുടെ റെഡ് ലൈനിലുള്ള ഭൂഗർഭ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായാണ് അൽ യലായിസ് സ്റ്റേഷനെ നിർമാണത്തിലിരിക്കുന്ന കാൽനടപ്പാലം ബന്ധിപ്പിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാതെ തന്നെ മെട്രോയിൽ നിന്നും ഇത്തിഹാദ് റെയിലിലേക്കും തിരിച്ചും സഞ്ചരിക്കാനാകും. ഇതിനായി ടാക്സിയോ മറ്റ് വാഹനങ്ങളോ ആശ്രയിക്കേണ്ടി വരില്ല.
ഏഴ് എമിറേറ്റുകളിലെയും പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ നെറ്റ്‌വർക്കിന്റെ ഭാഗമാണ് ദുബൈ സ്റ്റേഷൻ. ബസുകൾ, ടാക്സികൾ, മെട്രോ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ റെയിൽ സംവിധാനത്തിൽ ദുബൈ ആർ.ടി.എയും ഇത്തിഹാദ് റെയിലും തമ്മിലുള്ള സഹകരണത്തിലൂടെ യാത്രക്കാർക്ക് നോൾ കാർഡുകൾ ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.