ജി.പി.യു പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു
ദുബൈ: മലയാളി പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമര്‍പ്പിച്ച് ഗ്ലോബല്‍ പ്രവാസി യൂനിയന്‍ (ജി.പി.യു). പ്രവാസി പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, അംശദായരഹിത പ്രവാസി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, നിലവിലുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതി പരിഷ്കരിക്കുക, തൊഴില്‍ നഷ്ടം, ശമ്പളക്കുറവ്, വിസ റദ്ദാക്കല്‍, ആരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യം എന്നിവ മൂലം അംശാദായം മുടങ്ങുന്ന പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന പിഴയും പലിശയും ഒഴിവാക്കുക, 60 വയസ്സുവരെ നിര്‍ബന്ധമായും അംശാദായം അടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അംശാദായം അടച്ചിട്ടുള്ള പ്രവാസികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍ അനുവദിക്കുക, നിലവിലുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് പ്രതിമാസം കുറഞ്ഞത് 5,000 രൂപയായി നിശ്ചയിക്കുക, വിലക്കയറ്റത്തിനനുസരിച്ച് കാലാനുസൃതമായി വര്‍ധന ഉറപ്പാക്കുക, വിമാന ടിക്കറ്റ് നിരക്ക് ചൂഷണത്തിന് അറുതി വരുത്തുക, പാസ്പോര്‍ട്ട് പുതുക്കല്‍ ഫീസ് യുക്തിസഹമാക്കുക, നോര്‍ക്ക റൂട്ട്സ് സേവനങ്ങള്‍ കാര്യക്ഷമമാക്കുക, വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സമഗ്ര സഹായ പദ്ധതി ഏര്‍പ്പെടുത്തുക, വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായത്തിന് പദ്ധതി ഒരുക്കുക, പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതികള്‍, പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, നൈപുണ്യ വികസന പദ്ധതികള്‍, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍, സ്വയം തൊഴില്‍, സംരംഭകത്വം, പുനരധിവാസം എന്നിവക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന നിവേദനത്തിലെ പ്രധാന വിഷയങ്ങളെന്ന് ജി.പി.യു ഗ്ലോബല്‍ ചെയര്‍മാന്‍ അഡ്വ. ഫരീത് പറഞ്ഞു.
പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന വിദേശനാണ്യം സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിരതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കും നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ളതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുൽ കരീം പൂച്ചേങ്കല്‍, യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് രാകേഷ് മാവില്‍, ട്രഷറര്‍ സുബൈര്‍ മാര്‍ത്താണ്ഡന്‍, ദുബൈ കമ്മിറ്റി സെക്രട്ടറി മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.