അബൂദബി: ജോലിക്കിടെ കുഴഞ്ഞുവീണ് 50 ദിവസത്തിലധികമായി അബൂദബിയിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മാനൂർ സ്വദേശി കണ്ടത്തുവളപ്പിൽ മുസ്തഫയെ (53) കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുസ്തഫ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്ലീവ്ലാൻഡ് ആശുപത്രിയുടെ പ്രത്യേക ആംബുലൻസിൽ അൽ ബതീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 10.30ഒാടെയാണ് മുസ്തഫയെ എത്തിച്ചത്.
തുടർന്ന് എയർ ആംബുലൻസിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറും നഴ്‌സുമടങ്ങുന്ന മെഡിക്കൽ സംഘവും ദുൈബയിൽ ജോലി ചെയ്യുന്ന മകൻ സബീൽ മുസ്തഫയും അദ്ദേഹത്തെ അനുഗമിച്ചു. ഉച്ചക്ക് 3.30ഒാടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. അവിടെനിന്ന് ആംബുലൻസിൽ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. മുസ്തഫയുടെ കുടുംബം അവിടെ എത്തിയിരുന്നു.
അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ഫ്രൂട്ട് ആൻഡ് വെജിറ്റബ്ൾ സൂപ്പർവൈസറായിരുന്ന മുസ്തഫ മാർച്ച് 16ന് ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. അബൂദബിയിലെ ചികിത്സ ഒന്നര മാസത്തിലധികം പിന്നിട്ടതോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ലുലു ഗ്രൂപ്പ് മുൻകൈയെടുത്താണ് 26 ലക്ഷത്തിലധികം രൂപ ചെലവിൽ എയർ ആംബുലൻസ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.