ദുബൈ: നഗരത്തെ മാലിന്യത്തിൽ മുക്കുന്ന ‘മസാജ് കാർഡ്’ ശല്യം തടയാൻ കർശന നടപടിക്കൊരുങ്ങി ദുബൈ നഗരസഭ. പ്രതികൾക്ക് 10,000 ദിർഹം പിഴ ചുമത്താനും നാടുകടത്താനും ഉൾപ്പെടെയുള്ള ശിപാർശകളാണ് മുന്നിലുള്ളതെന്ന് മാലിന്യം തടയൽ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് അബ്ദുൽ അസീസ് അൽ സൈഫാഇ വ്യക്തമാക്കി. ശിക്ഷ ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക് അനുമതി തേടി നിയമവിഭാഗത്തിന് സമർപ്പിച്ചിരിക്കുകയാണ്. വാതിൽപടികളിലും കാറുകളുടെ വിൻഡോകളിലും മാജിക് കാർഡുകൾ വിതറുന്നവരെ പിടികൂടിയാലുടൻ നാടുകടത്തും. നിയമവിരുദ്ധപ്രവർത്തനം ഏതു മസാജ് പാർലറിനുവേണ്ടിയാണോ നടത്തുന്നത് അവരിൽ നിന്ന് 10000 ദിർഹം ഇൗടാക്കും. നിലവിൽ 500 ദിർഹമാണ് പിഴ. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന ഇൗ കാർഡുകൾ നഗരത്തിൽ കനത്ത മാലിന്യശല്യമാണ്. ഒപ്പം നഗരസൗന്ദര്യത്തിനും സാമൂഹിക ജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്നുണ്ട്. അനധികൃത മസാജ് കേന്ദ്രങ്ങളും നഗരസഭയുടെ ലൈസൻസുള്ള സ്ഥാപനങ്ങളും ഇൗ പ്രചാരണ രീതി ഉപയോഗിക്കാറുണ്ട്. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കാനും ആലോചിക്കും. ഒാരോ മേഖലയിലും പതിനായിരക്കണക്കിന് കാർഡുകളാണ് കാറുകളിലും വീടുകൾക്ക് മുന്നിലുമായി പതിക്കുന്നത്. കുട്ടികളും കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നഗരസഭാ തൊഴിലാളികൾക്ക് കടുത്ത തലവേദനയും. മസാജ് സെൻററുകൾക്ക് പിഴ ചുമത്തിയിട്ടും ഇൗ ശല്യത്തിന് കുറവുവരുന്നില്ല. ഇതാണ് നടപടി കടുപ്പിക്കാൻ നഗരസഭയെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.