ഷാർജ: മൂന്നാമത് അൽ മാലിഹ് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ ആഗസ്റ്റ് 27 മുതൽ 30 വരെ ദിബ്ബ അൽ ഹിസ്ൻ ദ്വീപിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) ദിബ്ബ അൽ ഹിസ്ൻ നഗരസഭയും ചേർന്നാണ് നാലുദിവസം നീളുന്ന പാരമ്പര്യ മത്സ്യബന്ധന മേള സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ പരമ്പരാഗത കടൽത്തീര സംസ്കാരവും രീതികളും സംരക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത വ്യവസായങ്ങളെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, പരമ്പരാഗത ഉപ്പിട്ട മീൻ (മാലിഹ്) നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കും. പ്രീമിയം ഉപ്പിട്ട മീൻ ഉൽപന്നങ്ങൾ ലഭിക്കുന്ന പ്രധാന മാലിഹ് മാർക്കറ്റ്, പാരമ്പര്യ വിഭവങ്ങളും കരകൗശല വസ്തുക്കളും ഉൾപ്പെടുത്തിയുള്ള വിപണി, കാർഷിക പ്രദർശനം, പാരമ്പര്യ ഗിയറുകളും ബോട്ടുകളും പരിചയപ്പെടുത്തുന്ന മേഖലകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ പൈതൃകോത്സവം എന്നതിലുപരി ഈ മേഖലയിലെ സംരംഭകർക്ക് ബിസിനസ് സാധ്യതകൾ നൽകുന്ന സാമ്പത്തിക വേദിയായാണ് മേളയെ കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മീൻ ഉപ്പിട്ട് സൂക്ഷിക്കുന്നതിനും കാനുകളിൽ അടയ്ക്കുന്നതിനുമുള്ള വർക്ക്ഷോപ്പുകൾ, ബോട്ട് നിർമാണം, വല നെയ്ത്ത് തുടങ്ങിയ തത്സമയ പാരമ്പര്യ കരകൗശല പ്രദർശനങ്ങൾ മേളയുടെ ഭാഗമായി നടക്കും. കൂടാതെ, സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചുള്ള സെമിനാറുകളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള സാംസ്കാരിക മത്സരങ്ങളും ദിനംപ്രതി ക്രമീകരിച്ചിട്ടുണ്ട്. യു.എ.ഇയുടെ സമുദ്ര പാരമ്പര്യവും മത്സ്യബന്ധന നൈപുണ്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ ഈ പൈതൃകോത്സവം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.