ഹസ്സ അൽ മൻസൂരി
ദുബൈ: ബഹിരാകാശത്ത് വീണ്ടും വീണ്ടും ചരിത്രമെഴുതുകയാണ് യു.എ.ഇയുടെ ഐതിഹാസികമായ യാത്രകൾ. വികസനത്തിൽ മാത്രമല്ല, വൈജ്ഞാനിക രംഗത്തും ഒന്നാമനാകണമെന്ന നിശ്ചയദാർഢ്യത്തോടെ കുതിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമാണ് സുൽത്താൻ അൽ നിയാദിയുടെ വിജയകരമായ ദൗത്യപൂർത്തീകരണം. ചൊവ്വ ദൗത്യം വിജയിപ്പിച്ചും ചന്ദ്രനിലേക്ക് പേടകം അയച്ചും അറബ് ലോകത്ത് ഒന്നാമതെത്തിയ യു.എ.ഇ ബഹിരാകാശത്ത് ഏറ്റവും ദൈർഘ്യമേറിയ ആദ്യ അറബ് ദൗത്യമാണ് അൽ നിയാദിയിലൂടെ പൂർത്തീകരിച്ചത്. പതിറ്റാണ്ട് മുമ്പേ നിശ്ചയിച്ചുറപ്പിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന രാജ്യം ഇനിയുമേറെ യാത്ര ചെയ്യാനുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. മുൻകാലനേട്ടങ്ങളും ഭാവിപദ്ധതികളും അറിയുമ്പോൾ ഇമാറാത്ത് കൈവരിച്ച നേട്ടങ്ങളിൽ നാം അത്ഭുതപ്പെടും.
യു.എ.ഇ പൗരനെ ബഹിരാകാശത്തെത്തിക്കുക എന്ന ദൗത്യവുമായി 2017ലാണ് യു.എ.ഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആസ്ട്രോനോട് പ്രോഗ്രാം പ്രഖ്യാപിച്ചത്. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനാകാൻ അപേക്ഷിച്ചത് 4022 പേരായിരുന്നു. ഇവരിൽനിന്നാണ് ഹസ്സ അൽ മൻസൂരിയെ യാത്രക്ക് തിരഞ്ഞെടുത്തത്. ഏതെങ്കിലും കാരണവശാൽ ഹസ്സയുടെ യാത്ര തടസ്സപ്പെട്ടാൽ ബഹിരാകാശകുതിപ്പ് നടത്താൻ രണ്ടാമനായി സുൽത്താൻ നിയാദിയെയും തിരഞ്ഞെടുത്തു. 2019 സെപ്റ്റംബർ 25ന് ഹസ്സയിലൂടെ ബഹിരാകാശത്ത് ആദ്യമായി അറബ് പൗരന്റെ പാദമുദ്ര പതിഞ്ഞു. കസാഖ്സ്താനിലെ ബൈകനൂർ കോസ്മോ ഡ്രോമിൽനിന്ന് നാസയുടെ പര്യവേക്ഷക ജസീക മീർ, റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവർക്കൊപ്പം സോയുസ് എം.എസ് 15 എന്ന പേടകത്തിലായിരുന്നു ഹസ്സയുടെ യാത്ര. ഒക്ടോബർ നാലുവരെ സംഘം ഇവിടെ തുടർന്നു. എട്ട് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ഹസ്സക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്.
ഹസ്സ അൽ മൻസൂരിയുടെ ആദ്യ ബഹിരാകാശയാത്രക്ക് പിന്നാലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രഖ്യാപനമെത്തി- ‘അടുത്ത ലക്ഷ്യം ചൊവ്വയാണ്. അതും സമ്പൂർണമായി യു.എ.ഇ യുവത രൂപകൽപന ചെയ്ത സാങ്കേതിക സംവിധാനങ്ങളോടെ’. തൊട്ടടുത്ത വർഷം തന്നെ ഈ പ്രഖ്യാപനം യാഥാർഥ്യമായി. 2020 ജൂലൈ 20ന് അറബ് ലോകത്തെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് (അൽ അമൽ) ചൊവ്വയിലേക്ക് കുതിച്ചു. യു.എ.ഇയുടെ 50ാം വാർഷികം ആഘോഷിച്ച 2021 ഫെബ്രുവരി ഒമ്പതിന് ഹോപ് ചൊവ്വയിലെത്തി. ശാസ്ത്രജ്ഞൻമാർ 50 ശതമാനം മാത്രം വിജയസാധ്യത കൽപിച്ച ഹോപ് ഇപ്പോഴും വിജയകരമായി ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്നു. ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറുകയും ചെയ്തു. ആദ്യശ്രമത്തിൽ തന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന നേട്ടവും യു.എ.ഇ സ്വന്തമാക്കി. ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാദൗത്യം ആദ്യശ്രമത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചിരുന്നത്. 686 ദിവസം (ചൊവ്വയിലെ ഒരുവർഷം) ഹോപ് ചൊവ്വയിൽ കഴിഞ്ഞു. ഇതിനിടയിൽ നിരവധി ചിത്രങ്ങൾ ഹോപിൽനിന്ന് ലഭിച്ചു. 73.5 കോടി ദിർഹമാണ് നിർമാണ ചെലവ്.
അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യം ‘റാശിദ്’ റോവർ കുതിപ്പ് തുടങ്ങിയത് 2022 ഡിസംബർ 11നാണ്. യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് പേടകം നിർമിച്ചത്. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദ്’ കുതിച്ചുയർന്നത്. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് ‘റാശിദി’നെ വഹിക്കുന്നത്. അഞ്ച് മാസം കൊണ്ട് 3,85,000 കിലോമീറ്ററാണ് റാശിദ് സഞ്ചരിച്ചത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിട്ടിരുന്നത്. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. എന്നാൽ, വിജയകരമായി ചന്ദ്രനിൽ എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മൃദു ഇറക്കത്തിനിടെ ‘റാശിദു’മായി ബന്ധം നഷ്ടപ്പെട്ടു. എന്നാൽ, പിന്തിരിയാൻ സന്നദ്ധമല്ലെന്ന് വ്യക്തമാക്കി രണ്ടാം ദൗത്യം പ്രഖ്യാപിച്ചിരിക്കയാണ് യു.എ.ഇ. വൈകാതെ റാശിദ് റോവർ-2 ചന്ദ്രനിലേക്ക് പറക്കാൻ ഒരുങ്ങുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഹോപ്പ് പ്രോബ്
ആകാശയാത്രകൾ ഇവിടെ അവസാനിപ്പിക്കുന്നില്ല ഇമാറാത്ത്. നൂറ്റാണ്ടിനപ്പുറവും സ്വപ്നംകാണുകയാണ് യു.എ.ഇ. അടുത്ത ലക്ഷ്യം ശുക്രനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ലാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. 3.6 ബില്യൺ കിലോമീറ്ററാണ് ദൂരം. ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിന്റെ ഏഴ് മടങ്ങ് യാത്ര. ഛിന്നഗ്രഹത്തിൽ എത്തുന്ന ആദ്യ അറബ് ബഹിരാകാശ ദൗത്യമായിരിക്കും ഇത്.
ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇമാറാത്തി ബഹിരാകാശ ബിസിനസ് വളർത്തിയെടുക്കുക, കരാറുകളിൽ യു.എ.ഇ കമ്പനികൾക്ക് മുൻഗണന നൽകുക, യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പ്രോഗ്രാം സംഘടിപ്പിക്കുക, പ്രാദേശികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ സർവകലാശാലകളെ ദൗത്യത്തിന്റെ ഭാഗമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചൊവ്വയിൽ മനുഷ്യവാസമുള്ള ഗ്രാമം നിർമിക്കുക എന്നതാണ് യു.എ.ഇയുടെ വരുംകാല ലക്ഷ്യങ്ങളിലൊന്ന്. 2117ലാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനായുള്ള വിത്തിടലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.