ഷാർജ: വീടിന്‍റെ തൂണിനുള്ളിൽ കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടികളെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ് സംഘം. ഷാർജയിലെ ഒരു വീടിന്‍റെ തൂണിനുള്ളിൽ നിന്ന് കേട്ട ശബ്ദത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂച്ചക്കുട്ടികളെ കണ്ടെത്തിയതും രക്ഷപ്പെടുത്തിയതും. സ്വദേശി വീട്ടമ്മയായ ബദ്രിയ അഹമ്മദ് അൽ മസ്മി തന്‍റെ വീടിന്‍റെ തൂണുകളിലൊന്നിൽനിന്ന് അസ്വാഭാവികമായ ശബ്ദങ്ങളും അനക്കങ്ങളും കേട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉള്ളിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ അവർ സഹായത്തിനായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയെ ബന്ധപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് പരിശോധന നടത്തി. തൂൺ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ഒരു കൂട്ടം പൂച്ചക്കുട്ടികൾ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൂച്ചക്കുട്ടികൾക്ക് പരിക്കുകളൊന്നും ഏൽക്കാത്ത രീതിയിൽ അതീവ ശ്രദ്ധയോടെ അവയെ പുറത്തെടുത്തു. ഏത് ജീവനെയും സംരക്ഷിക്കാനുള്ള അടിയന്തര വിഭാഗങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ രക്ഷാപ്രവർത്തനം. ‘യു.എ.ഇയിൽ ഞങ്ങൾ ഓരോ ജീവനും രക്ഷിക്കുന്നു’ എന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അംഗങ്ങളിലൊരാൾ പറഞ്ഞു. രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടികളെ പിന്നീട് ഷാർജ സിറ്റി മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള ‘ഷാർജ ക്യാറ്റ് ആൻഡ് ഡോഗ് ഷെൽട്ടറി’ലേക്ക് മാറ്റി. അവിടെ അവക്ക് ആവശ്യമായ പരിചരണവും ചികിത്സയും നൽകിയ ശേഷം പുതിയ ആളുകൾക്ക് ദത്തെടുക്കാനായി നൽകും. സിവിൽ ഡിഫൻസ് സംഘത്തിന്‍റെ ദ്രുതഗതിയിലുള്ള ഇടപെടലിനെയും ജീവൻ രക്ഷിക്കാനുള്ള മനോഭാവത്തെയും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.