അബൂദബി: തലസ്ഥാന നഗരിയിലെ അൽ ജുബൈൽ ദ്വീപിലെ അബൂദബി നാഷനൽ മാൻഗ്രോവ് പാർക്കിൽ വി നോദസഞ്ചാരികളുടെ തിരക്കേറുന്നു.
ശീതകാലാവസ്ഥയിൽ ഹരിതനിറം പകരുന്ന സ്വാഭാവിക കണ്ടൽക്കാടുകളാണ് ഈ ദ്വീപിലെ ആകർഷണം. ജൂബൈൽ ദ്വീപിൽ കഴിഞ്ഞ മാസാവസാനമാണ് പൊതുജനങ്ങൾക്കായി കണ്ടൽക്കാടുകളാൽ നിബിഡമായ പാർക്ക് തുറന്നത്.
ഇപ്പോൾ അബൂദബിയിലെത്തുന്ന സന്ദർശകരെല്ലാം നാഷനൽ മാഗ്രോവ് പാർക്കിലെത്തുന്നു. പ്രകൃതിയോട് അടുക്കാനും മരപ്പാലത്തിലൂടെ കണ്ടൽക്കാടുകൾ നടന്നുകാണാനുള്ള അവസരവുമാണിവിടെയുള്ളത്.യു.എ.ഇയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ പ്രധാനിയാണ് മാൻഗ്രോവ് പാർക്ക്. സന്ദർശകർ പാഴ്വസ്തുക്കളും മാലിന്യവും വലിച്ചെറിയരുതെന്നും അധികൃതർ നിർദേശിക്കുന്നു. നോക്കെത്താ ദൂരത്തോളം നീളത്തിലുള്ള കണ്ടൽക്കാടുകളിലൂടെ സമുദ്രതീര കാഴ്ചകളും കണ്ടൽ മരങ്ങളുടെ വേരുകളും കാണാൻ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള സന്ദർശകരും എത്തുന്നു.
പ്രകൃതിസംരക്ഷണ കേന്ദ്രമായ മാൻഗ്രോവ് പാർക്ക് യു.എ.ഇയുടെ പ്രാദേശിക ഭൂപ്രകൃതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും പ്രകൃതിയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ബോധവത്കരണം നടത്തുകയും ചെയ്യുന്നു.രാവിലെ എട്ടു മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശനം. കാഴ്ചകൾ ആസ്വദിക്കാനും വിശ്രമിക്കാനും ചിത്രങ്ങൾ പകർത്താനും പ്രത്യേക ഇടങ്ങളുണ്ട്. ഉയരെനിന്നുള്ള കാഴ്ചകൾക്കായി പ്രത്യേക വ്യൂ ടവറുമുണ്ട്. 10 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിലേക്ക് പ്രവേശനം സൗജന്യമാണ്.ഭക്ഷണപാനീയമോ മീൻപിടിത്തമോ ഒന്നും പാർക്കിൽ അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.