അബൂദബി: വിസ, പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി ഏജന്റുമാര്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ പണം നല്‍കരുതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഔദ്യോഗിക ഔട്ട്‌സോഴ്‌സിങ് സേവനദാതാക്കളായിരുന്ന 'ബി.എല്‍.എസ് ഇന്റര്‍നാഷനല്‍', 'എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍' എന്നിവയുമായുള്ള കരാര്‍ ജൂലൈ ഒന്നിന് അവസാനിച്ചതാണ്.
ഇനിമുതല്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ഒരു ബന്ധവുമില്ല. പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇപ്പോള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഓഫിസ് സംവിധാനങ്ങള്‍ വഴി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ പ്രതിനിധികളെന്ന വ്യാജേന അപ്പോയിന്റ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ ഒരു കാരണവശാലും പണം നല്‍കരുത്. ഇത്തരം വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം.
പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും എംബസിയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി പൂര്‍ണമായും സൗജന്യമായി നേരിട്ട് ബുക്ക് ചെയ്യാം. ഇതിനായി തുക ഈടാക്കാന്‍ മൂന്നാം കക്ഷികള്‍ക്ക് അനുമതിയില്ല. ഏതെങ്കിലും വ്യക്തിയോ ഏജന്‍സിയോ തെറ്റിദ്ധരിപ്പിക്കുകയോ അമിത തുക ഈടാക്കുകയോ ചെയ്താല്‍, ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ വഴി അബൂദബി ഇന്ത്യന്‍ എംബസിയിലോ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.