യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു

ഊർജ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇയുമായി കൈകോർത്ത് ഇന്ത്യ

ദുബൈ: പശ്ചിമേഷ്യയിലെ സംഘർത്തെ തുടർന്ന് ഉടലെടുത്ത ഊർജ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇയുമായി കൈകോർത്ത് ഇന്ത്യ. ഊർജ, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിർണായകമായ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവേളയിലാണ് സുപ്രധാനമായ കരാറുകൾ യാഥാർഥ്യമായത്. 

ഇന്ത്യയിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയിലെ ഇന്ധന സംഭരണ ശേഷി ഉയർത്തുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി എൽ.പി.ജി, എൽ.എൻ.ജി സംഭരണികൾ യു.എ.ഇ ഇന്ത്യയിൽ നിർമിക്കും. മൊത്തം  5,00 കോടി ഡോളറിന്‍റെ നിക്ഷേപം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കൊഴുകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിന്‍റെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി എമിറേറ്റ്സ് എൻ.ബി.ഡിയാണ് 300 കോടി ഡോളർ നിക്ഷേപിക്കുക. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷനൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ഓഫ് ഇന്ത്യ (എൻ.ഐ.ഐ.എഫ്)യിൽ അബൂദബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി (എ.ഡി.ഐ.എ) 100 കോടി ഡോളറും സമ്മാൻ കാപ്പിറ്റൽ ഓഫ് ഇന്ത്യയിൽ ഇന്‍റർനാഷനൽ ഹോൾഡിങ് കമ്പനി 100 കോടിയും നിക്ഷേപിക്കും. കൊച്ചിൻ ഷിപ്പ്യാർഡിന്‍റെ ശേഷി വർധിപ്പിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഗുജറാത്തിൽ ഇരു രാജ്യങ്ങളും ചേർന്ന് ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനും കരാറായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

വെള്ളിയാഴ്ച രാവിലെ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിക്ക് അകമ്പടിയായി യു.എ.ഇയുടെ എഫ് 16 സൈനിക വിമാനങ്ങൾ ആകാശത്ത് അകമ്പടിയായെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്‍റുമായി അദ്ദേഹം രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മൈത്രി പദ്ധതി ഉപയോഗിച്ച് വെർച്വൽ ട്രേഡ് ഇടനാഴി പ്രവർത്തന ക്ഷമമാക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു. ഇരു ഭാഗത്തു നിന്നുമുള്ള കസ്റ്റംസിനെയും തുറമുഖ അതോറിറ്റികളെയും ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റൽ ചട്ടക്കൂട് ചരക്ക് നീക്കം സുഗമമാക്കുകയും ചെലവുകളും ഗതാഗത സമയവും കുറയ്ക്കുകയും അതുവഴി കൂടുതൽ കാര്യക്ഷമമായ വ്യാപാര നീക്കം സാധ്യമക്കുകയും ചെയ്യും.

ഏത് പ്രതിസന്ധി ഘട്ടത്തിലും യു.എ.ഇക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്‍റിന് ഉറപ്പുനൽകി. യു.എ.ഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഐക്യത്തിനും പരമാധികാരത്തിനും രാജ്യ സുരക്ഷയ്ക്കും യു.എ.ഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്തു. യു.എ.ഇ തന്‍റെ രണ്ടാം വീടാണെന്ന് പറഞ്ഞ മോദി സംഘർഷസമയത്ത് ഇന്ത്യക്കാരെ ചേർത്ത് പിടിച്ചതിന് പ്രസിഡന്‍റിനോട് നന്ദി പറഞ്ഞു.

Tags:    
News Summary - India joins hands with UAE to solve the energy crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.