റാസല്‍ഖൈമ: യു.എ.ഇയില്‍ ഇത്തിഹാദ് റെയിലിന്‍റെ യാത്രാ സേവനത്തിന് ജൂൺ 30ന് തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ 11 സുപ്രധാന നഗരങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയിൽ പ്രതീക്ഷയുടെ ട്രാക്കിലാണിപ്പോൾ റാസല്‍ഖൈമ. അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍നിന്ന് ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റി സ്റ്റേഷനിലേക്കാണ് സര്‍വീസ് തുടങ്ങിയിട്ടുള്ളത്.
സെപ്റ്റംബര്‍ 30 മുതല്‍ ദുബൈ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സും ഷാര്‍ജയിലെ അല്‍ദൈദും പുതിയ സ്റ്റേഷനുകളായി പ്രവര്‍ത്തനം തുടങ്ങും. ഏകദേശം 900 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ റെയില്‍ ശൃംഖലയില്‍ അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദുബൈയില്‍നിന്ന് വടക്കന്‍ എമിറേറ്റുകളിലേക്കുള്ള മൂന്നാംഘട്ട (സ്റ്റേജ് 3) വികസന പദ്ധതിയിലാണ് റാസല്‍ഖൈമ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഘട്ടം തുടങ്ങുന്നതിന്‍റെയും യാത്രാ സ്റ്റേഷന്‍റെ സ്ഥാനത്തെക്കുറിച്ചുമുള്ള ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് റാസൽഖൈമ.
ഇത്തിഹാദ് റെയിലിന്‍റെ ചരക്ക് ഗതാഗത ശൃംഖലയില്‍ റാസല്‍ഖൈമയുടേത് നിര്‍ണായക സ്ഥാനമാണ്. എമിറേറ്റിന്‍റെ തെക്കന്‍ ഭാഗത്തുള്ള അല്‍ഗൈല്‍ ഡ്രൈ പോര്‍ട്ട് ഇത്തിഹാദ് റെയിലിന്‍റെ രാജ്യത്തെ ഏറ്റവും വലിയ ചരക്ക് കേന്ദ്രമാണ്. ഖനന മേഖലയില്‍ നിന്നുള്ള കല്ലും നിര്‍മാണ സാമഗ്രികളും അബൂദബിയിലേക്കും ദുബൈയിലേക്കും റെയില്‍ മാര്‍ഗം എത്തിക്കുന്നതിനാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നത്. റാസല്‍ഖൈമയിലെയും സമീപ പ്രദേശങ്ങളിലെയും ഖനന വ്യവസായത്തിന്‍റെ ആവശ്യകത കണക്കിലെടുത്താണ് ആദ്യം ചരക്ക് റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് പിന്നീട് വികസിപ്പിക്കാനാണ് ഇത്തിഹാദ് റെയിലിന്‍റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.