മെട്രോ ബ്ലൂ ലൈൻ തുരങ്കനിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

ദുബൈ: നഗരത്തിനടിയിൽ ദുബൈ മെട്രോയുടെ തുരങ്കം നിർമിക്കുന്ന വേഗത ഇരട്ടിയിലധികമായി വർധിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ബ്ലൂ ലൈൻ പദ്ധതിക്കായി എമിറേറ്റ്സ് പുതിയ തലമുറയിലെ സ്മാർട്ട് എഞ്ചിനീയറിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ആദ്യ തുരങ്കങ്ങൾ നിർമിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇരട്ടിയിലധികം വേഗത്തിലാണ് ഇപ്പോൾ നിർമാണം.

ദുബൈ മെട്രോ പദ്ധതി ആരംഭിച്ചതു മുതൽ തുരങ്ക നിർമാണത്തിന്റെ പ്രധാന അടിത്തറ അത്യാധുനിക എഞ്ചിനീയറിങ് സാങ്കേതികവിദ്യകളാണെന്ന് അതോറിറ്റി പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുമ്പോൾ തന്നെ, ഭൂഗർഭ പ്രവൃത്തികളുടെ കാര്യക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് സൊല്യൂഷനുകളും അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും അവതരിപ്പിക്കുകയാണെന്നും ആർ.ടി.എ കൂട്ടിച്ചേർത്തു.

യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ദുബൈ മെട്രോ ബ്ലൂ ലൈനിന്‍റെ തുരങ്ക നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നേട്ടം. ഖനനത്തിന്റെ ആദ്യ ഘട്ടം ഇപ്പോൾ പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു.

2007ൽ യഥാർഥ മെട്രോ പ്രോജക്റ്റിനായി ആദ്യമായി ടണൽ ബോറിങ് മെഷീനുകൾ വിന്യസിച്ച സമയത്ത് തുരങ്ക നിർമാണ പ്രവൃത്തികൾക്ക് ഏകദേശം ഏഴ് മാസമെടുത്തു. പ്രതിദിനം ശരാശരി 12 മീറ്റർ എന്ന തോതിലായിരുന്നു പുരോഗതി. ഇന്ന്, അത്യാധുനിക ഡിജിറ്റൽ ഗൈഡൻസ്, മോണിറ്ററിങ് സംവിധാനങ്ങളുള്ള പുതിയ തലമുറ ടണൽ ബോറിങ് മെഷീനായ 'അൽ വുഗൈഷ' ഉപയോഗിച്ചാണ് ബ്ലൂ ലൈൻ ഖനനം ചെയ്യുന്നത്. ഈ മെഷീൻ ഖനന ശേഷി പ്രതിദിനം ഏകദേശം 30 മീറ്ററായി ഉയർത്തി. ഇത് തുരങ്ക നിർമാണത്തിന്റെ ആദ്യ ഘട്ടം വെറും രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ പ്രാപ്തമാക്കിയെന്നും ആർ.ടി.എ പറഞ്ഞു.

ഏകദേശം 2,000 ടൺ ഭാരവും 163 മീറ്റർ നീളവുമുള്ള അൽ വുഗൈഷ, വെറുമൊരു ടണൽ ബോറിങ് മെഷീൻ എന്നതിലുപരിയായി മണ്ണ് തുരക്കാനും, തുരന്നെടുത്ത അവശിഷ്ടങ്ങൾ മാറ്റാനും, തുരങ്കത്തിന്റെ ഭിത്തികൾ സ്വയമേവ സ്ഥാപിക്കാനും ശേഷിയുള്ള പൂർണ സംയോജിത ഭൂഗർഭ ഉൽപാദന സംവിധാനമായാണ് പ്രവർത്തിക്കുന്നത്. ഇത് നിർമാണം കൃത്യതയോടെയും തടസ്സമില്ലാതെയും മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.

Tags:    
News Summary - The first phase of the Metro Blue Line tunnel construction has been completed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.