അബൂദബി: കത്തുന്ന വേനലിലും സഞ്ചാരികളുടെ തിരക്കൊഴിയാതെ ഹുദൈരിയാത്ത് ദ്വീപ്. ദ്വീപി ലെ 800 മീറ്റർ ദൈർഘ്യമുള്ള ബീച്ചിൽ നീന്താനും ജല വിനോദങ്ങളിലേർപ്പെടാനും സൈക്കിൾ സവാരി ക്കുമാണ് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്.
രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുക ളെയും സന്ദർശകരെയും ദ്വീപിനെ പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അബൂദബി മുനിസി പ്പാലിറ്റി അർബൻ പ്ലാനിങ് കൗൺസിൽ. ബുത്തീൻ ബീച്ചിനു സമീപത്തു നിന്ന് ഹുദൈരിയാത്ത് ദ്വീപിലേക്കുള്ള മനോഹരമായ പാലംതന്നെ സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നതാണ്. പാലത്തിനു മുകളിലൂടെ ദ്വീപിലേക്ക് സഞ്ചരിക്കുമ്പോൾ വലതു ഭാഗത്തെ നഗരക്കാഴ്ചകളും സഞ്ചാരികൾക്കു പുതുമ പകരും. ഈ പാലത്തിനരികിൽ വാരാന്ത്യങ്ങളിൽ മീൻ പിടിക്കാനെത്തുന്നവരുമേറെയാണ്.
അബൂദബി സ്പോർട്സ് കൗൺസിൽ ഈ ദ്വീപിലേക്ക് രണ്ട് സൈക്കിളിങ് ട്രാക്കുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അഞ്ചു കിലോ മീറ്റർ, 10 കിലോ മീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളിലൂടെ ചീറിപ്പായുന്ന സ്പോർട്സ് സൈക്കിൾ യാത്രികരാണ് സായാഹ്നങ്ങളിലെ മറ്റൊരു കാഴ്ച.അബൂദബി കോർണിഷ്, അൽ ബത്തീൻ, സാദിയാത്ത് ഐലൻഡ്, അൽ മറിയ ഐലൻഡ് എന്നീ ബീച്ചുകൾക്കു സമാനമായ എല്ലാ സൗകര്യവും സുരക്ഷാ ക്രമീകരണങ്ങളും ഹുദൈരിയാത്ത് ദ്വീപിലെ ബീച്ചിലുമുണ്ട്. തലസ്ഥാന നഗരത്തിൽ നിന്ന് വിളിപ്പാടകലെയാണ് ഈ ദ്വീപ്.
സൈക്കിൾ സ്പോർട്സിനു പ്രാധാന്യം നൽകിയിട്ടുള്ള ഹുദൈരിയാത്ത് ദ്വീപിൽ നീന്തൽ പരിശീലനങ്ങൾക്കുള്ള സൗകര്യവുമുണ്ട്. അഞ്ച് ഫുട്ബോൾ ഫീൽഡുകൾ, നാല് ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ, നാല് വോളിബോൾ, നാല് ബീച്ച് ഫുട്ബോൾ കോർട്ടുകൾ എന്നിവയും ദ്വീപിൽ കായിക വിനോദപ്രേമികളെ ആകർഷിക്കാനായി അബൂദബി സ്പോർട്സ് കൗൺസിൽ ഒരുക്കിയിട്ടുണ്ട്.
3,000 ഏക്കർ വിസ്തൃതിയുള്ള ഹുദൈരിയാത്ത് ദ്വീപിന്റെ മൂന്നിലൊരുഭാഗം മാത്രമാണ് 2017 മെയിൽ പൊതുജനങ്ങൽക്കായി തുറന്നത്.
ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്ന നാലാം പാദത്തിൽ ദ്വീപിൽ പ്രത്യേക വിനോദ പരിപാടികളും പൊതുജനങ്ങൾക്കായി ഒരുക്കും. പട്ടം പറപ്പിക്കാനും ജലയാത്രകൾക്കും സൈക്കിൾ സവാരിക്കുമാണ് അധികപേരും വേനൽ ചൂടിലും ദ്വീപിൽ എത്തുന്നത്.
രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെയാണ് ദ്വീപിലെ ബീച്ച് പൊതു ജനങ്ങൾക്കായി തുറക്കുന്നത്. വിനോദ സഞ്ചാര വികസനത്തിെൻറ ഭാഗമായി അബൂദബി മുനിസിപ്പാലിറ്റിയുടെ കീഴിൽ ഇക്കോ ടൂറിസത്തിനും സമുദ്ര സംബന്ധമായ പഠനത്തിനും ഹുദൈരിയാത്ത് ദ്വീപിൽ ഒട്ടേറെപ്പേരെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.