അഡ്നോക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം
അബൂദബി: ‘അഡ്നോക്കി’ന്റെ ബിസിനസ് തുടർച്ച വിലയിരുത്തി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം. അഡ്നോക്കിന്റെ പദ്ധതികളും അതിന്റെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പ്രാദേശിക, ആഗോള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് കാര്യക്ഷമമായ ഉൽപാദനം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.
ആഗോള ഊർജ ആവശ്യകത നിറവേറ്റുന്നതും വിതരണ ശൃംഖലയിലെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയായി. കമ്പനി ഉപഭോക്താക്കളുടെയും പങ്കാളികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. ഇറാൻ ആക്രമണങ്ങൾ യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതിന്റെ അവശിഷ്ടങ്ങൾ പതിച്ചും മറ്റുമുണ്ടായ ചില ആഘാതങ്ങളെ കുറിച്ച വിശദമായ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അവലോകനം ചെയ്തു.
ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് പ്രാദേശിക സ്ഥിരതക്കും ആഗോള ഊർജ സുരക്ഷക്കും ഭീഷണി ഉയർത്തുന്നുവെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു. യോഗത്തിൽ വ്യവസായമന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ, ഊർജമന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി, ആരോഗ്യ മന്ത്രി അഹമ്മദ് അലി അൽ സായിഗ്, മുബാദല നിക്ഷേപ കമ്പനി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്, അബൂദബി ധനവകുപ്പ് ചെയർമാൻ ജാസിം മുഹമ്മദ് ബു അതാബ അൽ സാബി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.